സൗരവ് ഗാംഗുലി നായകനായിരുന്ന സമയത്ത് ഇന്ത്യന്‍ ടീമിന്റെ മധ്യനിരയിലെ വിശ്വസ്തന്‍മാരിലൊരാളായിരുന്നു മുഹമ്മദ് കൈഫ്. പ്രധാനമായും ഫീൽഡിങ്ങിന്റെ പേരിലാണ് കൈഫ് ഓർമിക്കപ്പെടുന്നത്. ഏകദിനത്തില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ടെസ്റ്റ് ടീമിൽ വേണ്ടത്ര അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നില്ല. ടെസ്റ്റ് മത്സരങ്ങൾക്ക് പറ്റിയ ബാറ്റിങ് ശൈലിയായിരുന്നെങ്കിലും തന്റെ ടെസ്റ്റ് കരിയറിന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കൈഫ്.
അന്നത്തെ ടെസ്റ്റ് ടീമിലെ താരസമ്പന്നത തന്നെയായിരുന്നു ടെസ്റ്റില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതിന് കാരണം. സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് തുടങ്ങിയ വമ്പന്‍ താരനിരയായിരുന്നു അന്ന് ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ പലപ്പോഴും എനിക്കും യുവരാജിനും ടെസ്റ്റില്‍ കൂടുതല്‍ അവസരം ലഭിച്ചില്ല. കൈഫ് പറയുന്നു.
2006ല്‍ നാഗ്പൂരില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചു. പരിക്കേറ്റ താരത്തിന് പകരം കിട്ടിയ അവസരത്തില്‍ 91 റണ്‍സുമായി തിളങ്ങി. എന്നാല്‍ അദ്ദേഹം ശാരീരിക ക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയതോടെ ഞാന്‍ പുറത്തായി. കൈഫ് ഓർക്കുന്നു.
20ാം വയസില്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയെങ്കിലും അതല്‍പ്പം നേരത്തെയായെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്താഫ്രിക്കയ്ക്ക് എതിരെയായിരുന്നു അത്. അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, നാന്റി ഹെയ്‌വാര്‍ഡ് തുടങ്ങിയവരുടെ പേസ് ബൗളിങ്ങിനെ നേരിടുക കടുപ്പമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ മാനസികമായി അത്തരം പേസ് ബൗളിങ്ങിനെ നേരിടാന്‍ ഞാന്‍ ഒരുങ്ങിയിട്ടില്ലായിരുന്നു. കൈഫ് പറയുന്നു.