New Update
Advertisment
തിരുവനന്തപുരം : കളിയിക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. തമിഴ്നാടിനും, കേരളത്തിനും പുറമെ മറ്റു തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്റെ തീരുമാനം. കൊലപാതകത്തിന്റെ സൂത്രധാരനായ മെഹ്ബൂബ് പാഷയെ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം കസ്റ്റഡിയിൽ വാങ്ങും.
കൂടുതൽ തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പ്രത്യേക സംഘം തീരുമാനിച്ചത്. നിലവിൽ തമിഴ്‌നാട്, കേരളം, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നിരുന്നത്.
എന്നാൽ, പ്രതികൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ മെഹ്ബൂബ് പാഷയെയും കൂട്ടാളികളായ ഇജാസ് പാഷയടക്കമുള്ളവരെയും അന്വേഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.
നിലവിൽ ആയുധക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ബാംഗ്ലൂർ പൊലീസിന്റെ കസ്റ്റഡിയിലാണ് ഇവർ. കൊലപാതകവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി ഇവരെ തമിഴ്‌നാട്ടിലെത്തിക്കേണ്ടതുണ്ട്. മെഹ്ബൂബ് പാഷയുടെ ഐഎസ് ബന്ധം സംബന്ധിച്ച് ബാംഗ്ലൂർ സെൻട്രൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.