തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകവുമായി ബന്ധപ്പെട്ട് തുടര്‍ ആക്രമണങ്ങൾക്ക് സാധ്യതയെന്ന് ക്യൂ ബ്രാഞ്ച് റിപ്പോർട്ട്. സംഘടനയിലെ അംഗങ്ങൾ ഡൽഹിയിലും ബെംഗളൂരിലും പിടിയിലായതിന് പിന്നാലെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകം.
അതിനാൽ കളിയിക്കാവിള കേസിലെ മുഖ്യ സൂത്രധാരൻ മെഹ്ബൂബ പാഷ അടക്കമുള്ള പ്രതികൾ പിടിയിലായ സാഹചര്യത്തിൽ ഇവർ പ്രവർത്തിച്ചിരുന്ന തീവ്രവാദ സംഘടനയിലെ മറ്റ് അംഗങ്ങൾ ഭക്ഷിണേന്ത്യൻ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് തമിഴ്നാട് ക്യു ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്.
പ്രതികൾ പ്രവർത്തിച്ചിരുന്ന തീവ്രവാദസംഘടനയിൽ എത്ര അംഗങ്ങളാണുള്ളതെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. എന്നാൽ തീവ്ര ആശയമുള്ള സംഘടനയുടെ സംവിധാനം മനസ്സിലാക്കാൻ ഏജൻസികൾക്ക് സാധിച്ചിട്ടുണ്ട്.
അതായത് സംഘടനയുടെ ഏതെങ്കിലും അംഗങ്ങൾ പൊലീസിന്റെ പിടിയിലാകുന്ന വേളയിൽ മറ്റ് അംഗങ്ങൾ ആക്രമണം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം പൊലീസിനെ പ്രതിരോധത്തിലാക്കാനാണ് സംഘടനയുടെ നിർദേശം.