കൊച്ചി: സലിംകുമാറിന് രാഷ്ട്രീയ താല്പര്യമാണെന്നും അതുകൊണ്ടാണ് കാര്യങ്ങൾ ബോധിപ്പിച്ചിട്ടും ചലച്ചിത്രമേളയിൽ പങ്കെടുക്കാത്തതെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. ഫോണിൽ വിളിച്ചു വിശദമായി സംസാരിച്ചതാണ്. നേരിട്ട് ചെന്ന് ക്ഷണിക്കാമെന്നും പറഞ്ഞതാണ്. എന്നിട്ടും നിരസിച്ചെങ്കിൽ കൂടുതൽ ഒന്നും ചെയ്യാനില്ല.
ഷാജി എന്‍.കരുണിനെ ക്ഷണിച്ചതാണ്. അദ്ദേഹത്തിന് ഓര്‍മക്കുറവുണ്ടെങ്കില്‍ ഒന്നും പറയാനില്ല. അക്കാദമിയിലെ ചിലരുമായി പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചിരുന്നു. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്റെത് തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണമായി കണ്ടാൽ മതിയെന്നും കമൽ വ്യക്തമാക്കി
അതേസമയം, ഇരുപത്തിയഞ്ചാമത് ഐ.എഫ്.എഫ്.കെയുടെ കൊച്ചി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നു നടൻ സലിംകുമാർ വ്യക്തമാക്കി. ഇനി പങ്കെടുത്താല്‍ പിന്തുണച്ചവരോടുള്ള വഞ്ചനയാവും. കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റം. ഷാജി എന്‍.കരുണിനെയും അക്കാദമി ഭാരവാഹികള്‍ അവഹേളിച്ചെന്ന് സലിംകുമാര്‍ വിമർശിച്ചു.