കാണക്കാരി: കഴിഞ്ഞ ദിവസം ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് മരണമടയുകയും കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരികരിക്കുകയും ചെയ്ത ഗൃഹനാഥൻ്റെ മൃതശരീരം കാണക്കാരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് സംസ്കരിച്ചു.
ബന്ധുക്കളും, കുടുംബാംഗങ്ങളും ക്വാറൻറീനിൽ കഴിയുന്നതിനാൽ ശവസംസ്കാര ചടങ്ങുകൾ നടത്താൻ കഴിയില്ല എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ പൂർണ ഉത്തരവാദിത്ത്വത്തിൽ സംസ്കാര ചടങ്ങ് നടത്തിയത്.
പഞ്ചായത്തിലെ സന്നദ്ധപ്രവർത്തകരായ പ്രദീപ് കുമാർ, അരുൺ എ.എസ്, അഖിൽ സുകുമാരൻ, അരുൺ സി.എസ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ എത്തി, മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതശരീരം ഏറ്റുവാങ്ങി. തുടർന്ന്പഞ്ചായത്തിന്റെ വാറ്റുപുര ശ്മശാനത്തിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് മൃതശരീരം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കുകയും ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി. ചെറിയാൻ, സെക്രട്ടറി ബെന്നി ജേക്കബ്ബ്, വാർഡ് മെമ്പർമാരായ വിനു വാസുദേവൻ, ദിവാകരൻ കാപ്പിലോരത്ത് ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ റോസ് ഡെലീമ (എച്ച്. ഐ), അരുൺ നായർ (ജെ.എച്ച്.ഐ), ആതിര അശോകൻ (ജെ.എച്ച്.ഐ), കുറവിലങ്ങാട് സിവിൽ പോലീസ് ഓഫീസർ ജയചന്ദ്രൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.