കണ്ണൂർ: കോവിഡ് മൂലം രണ്ടാഴ്ച മുമ്പേ മരണ മടഞ്ഞ കണ്ണൂർ പാപ്പിനിശ്ശേരി ഇരിണാവ് സ്വദേശി പടിഞ്ഞാറേ പുരയിൽ ലത്തീഫിന്റെ മൃതദേഹം ദുബൈ സോനാപൂരിൽ ഖബറടക്കി . ദുബൈ ജബൽഅലിയിലുള്ള അൽഷംസ് ബിൽഡിങ്ങിൽ സുഹൃത്തിന്റെ റൂമിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഹൃദ്രോഗിയായ ഇദ്ദേഹത്തിന് കൊറോണ കൂടി ബാധിച്ചപ്പോൾ ശ്വാസകോശത്തിന്റെ പ്രവർത്തനത്തിന് തകരാർ
സംഭവിക്കുകയായിരുന്നു.
ബോഡി വിട്ടുകിട്ടുന്നതിന് കാലതാമസം നേരിട്ടതിനാൽ യുഎഇയിലെ ബന്ധുക്കളും നാട്ടിലുള്ളവരും ചേർന്ന് സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സഹോദരൻ നൗഷാദ്, നാട്ടുകാരായ കാസിം ഇരിണാവ്, ബഷീർ ഇരിണാവ്, ഷാഹിദ് പാപ്പിനിശ്ശേരി കെടിപി ഇബ്രാഹിം എന്നിവർ ചേർന്ന് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഖബറടക്കം നടത്തുകയായിരുന്നു.
തുടക്കത്തിൽ കൊലപാതകമെന്ന് ദുരൂഹതയുണ്ടായെങ്കിലും മരണത്തിൽ യാതൊരു ദുരൂഹതയുമില്ലെന്ന് ദുബായ് പോലീസിന്റെ ഭാഗത്തു നിന്ന് അറിഞ്ഞതായി സലാം പാപ്പിനിശ്ശേരി അറിയിച്ചു.
വർഷങ്ങളായി ദുബായ് നാഷണൽ ടാക്സിയിൽ ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. കണ്ണൂർ അഴീക്കോട് സ്വദേശി ജസീലയാണ് ഭാര്യ. ലദീപ്, സഹൽ എന്നി രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്.