തിരുവനന്തപുരം: തിരുവനന്തപുരം കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ നിര്‍ണായക വഴിത്തിരിവ് . കുടുംബത്തിലെ അവസാന മരണം കൊലപാതകമെന്ന് പൊലീസ്. കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ കൊലക്കുറ്റം ചുമത്താൻ പൊലീസ് റിപ്പോർട്ട് നൽകി. 2017 ഏപ്രിലിലെ ജയമാധവൻ നായരുടെ മരണം കൊലപാതകമെന്നാണ് ഫൊറൻസിക് റിപ്പോർട്ട്. സ്വത്ത് തട്ടിയെടുക്കാനെന്ന് സംശയമുണ്ട്.
‘കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.