കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിന് വിമാന കന്പനികൾക്കു പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ(എസ്ഒപി) സമർപ്പിക്കാൻ നിർദേശം നൽകി. കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ചേർന്ന അന്തിമ സുരക്ഷ വിലയിരുത്തൽ യോഗത്തിലാണ് തീരുമാനം.
ടെയ്ൽ വിൻഡിലെ ലാൻഡിംഗ്, ഒട്ടോമാറ്റിക് ബ്രേക്കിംഗിന് ആവശ്യമായ റൺവേ നീളം തുടങ്ങിയവ ഉൾപ്പെടുത്തിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്(ഡിജിസിഎ)പുതിയ എസ്ഒപി സമർപ്പിക്കാൻ നിർദേശിച്ചത്. വിമാനത്താവള ഉന്നത ഉദ്യോഗസ്ഥരുടെയും വിമാനകന്പനി പ്രതിനിധികളുടെയും യോഗത്തിൽ എയർഇന്ത്യ, സൗദി എയർലൈൻസ്, എമിറേറ്റ്സ്, ഖത്തർ എയർവെയ്സ് പ്രതിനിധികൾ ഓൺലൈൻ വഴിയാണ് പങ്കെടുത്തത്.
കരിപ്പൂരിൽ സർവീസ് നടത്തുന്നതിനാവശ്യമായ സുരക്ഷാനടപടികൾ സജ്ജമാണെന്ന് യോഗം വിലയിരുത്തി. ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെ തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് നവംബർ 25ന് വ്യോമയാന മന്ത്രാലയം നിശ്ചയിച്ച വിദഗ്ധ സംഘം കരിപ്പൂരിലെത്തി പഠനം നടത്തി വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
ഇവരുടെ റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിച്ച് എയർപോർട്ട് അഥോറിറ്റി ഡിജിസിഎക്ക് ഡിസംബർ 18ന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻറെ തുടർനടപടികളുടെ ഭാഗമായാണ് സുരക്ഷ വിലയിരുത്തൽ യോഗം ചേർന്നത്.