കരിപ്പൂര്: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് റണ്‍വേയില്‍ നിന്ന് തെന്നിമാറി ഉണ്ടായ അപകടത്തില്‍ ഇതുവരെ മരിച്ചത് 18 പേരാണ്.
123 പേര്‍ക്കാണ് പരിക്കേറ്റത്. 15 പേരുടെ നില അതീവ ഗുരുതരമാണ്. 191 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഒരുപക്ഷേ, നിരവധി പേരുടെ മരണത്തിന് കാരണമായേക്കാവുന്ന അപകടത്തിന്റെ വ്യാപ്തി കുറച്ചത് തക്ക സമയത്ത് നടന്ന രക്ഷാപ്രവര്‍ത്തനമാണ്. അതില്‍ പ്രധാന പങ്കു വഹിച്ചതാകട്ടെ നാട്ടുകാരും.
കൊറോണ കാലമാണ്. നിയന്ത്രണങ്ങള്‍ ശക്തവുമാണ്. കണ്ടെയ്ന്‍മെന്റ് സോണുകളുമുണ്ട്. എന്നിട്ടും ഒരു ദുരന്തം സംഭവിച്ചപ്പോള്‍ എല്ലാ മാറ്റി നിര്‍ത്തി സഹജീവി സ്‌നേഹം മുന്‍നിര്‍ത്തി ഒരു കൂട്ടം മനുഷ്യര്‍ ഓടിയെത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം അവരും പങ്കാളികളായി. ഒരുപാട് ജീവനുകള്‍ രക്ഷിച്ചു.
പരിക്കേറ്റവരില്‍ ചിലര്‍ക്ക് രക്തം ആവശ്യമുണ്ട്. രക്തദാനത്തിനും സന്നദ്ധരായി നാട്ടുകാര്‍ തന്നെയാണ് മുന്‍പന്തിയില്‍. നടന്‍ കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രവും ഇതിനോടൊപ്പം ശ്രദ്ധേയമാവുകയാണ്.
''കോഴിക്കോട് മെഡിക്കൽ കോളേജിൽ ഈ കൊറോണ കാലത്ത് മഴയെ വകവെക്കാതെ അർദ്ധരാത്രിയിലും വിമാന ദുരന്തത്തിൽ പെട്ടവർക്കായി രക്തം ദാനം ചെയ്യാൻ തയ്യാറായി വന്ന പ്രിയപ്പെട്ടവർ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂവിലാണ്....ഇതാണ് കരുതൽ''-കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/KunchackoBoban/photos/a.300267316792413/1705042932981504/?type=3