കാസർകോട് : മഞ്ചേശ്വരത്ത് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ ആണ് മരിച്ചത്. ഇതോടെ അതിർത്തി നിയന്ത്രണത്തെ തുടർന്ന് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.
അടിയന്തിര ചികിത്സ കിട്ടാത്തതിനെ തുടർന്ന് കാസർകോട് സംഭവിക്കുന്ന തുടർച്ചയായ ആറാമത്തെ മരണമാണ് നാൽപ്പത്തൊൻപതുകാരനായ ശേഖറിൻ്റെത്. മഞ്ചേശ്വരം സ്വദേശിയായ ശേഖർ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുന്ന ശേഖർ രോഗം മൂർഛിച്ച് രണ്ടു ദിവസം മുൻപ് ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നെങ്കിലും തലപ്പാടിയിൽ വെച്ച് കർണ്ണാടക പൊലീസ് യാത്ര തടസ്സപ്പെടുത്തി തിരിച്ചയച്ചു. ഗുരുതരാവസ്ഥയിലായ ശേഖർ ഇന്ന് രാവിലെയോടെെയാണ് മരണപ്പെട്ടത്. ഇന്നലെ സമാനമായ രൂപത്തിൽ മൂന്നു പേരാണ് അതിർത്തിൽ മരിച്ചത്.
തലപ്പാടി അതിർത്തി തുറക്കില്ലെന്ന് കർണാടക നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. ആരോഗ്യരംഗത്ത് ജില്ല അനുഭവിക്കുന്ന പരിമിതികൾ കോവിഡ് കാലത്ത് വെല്ലുവിളിയായി നിൽക്കുന്നു.