തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ മുഖ്യ പ്രതികളായ ബിജു കരീമും ബിജോയും നടത്തിയത് കോടികളുടെ വെട്ടിപ്പ്. സഹകരണ ബാങ്കിലെ വായ്പാ ചട്ടങ്ങള്‍ ലംഘിച്ച് ഇരുവരും തട്ടിയത് 46 ലോണുകളില്‍ നിന്ന് 50 കോടിയിലധികം രൂപയാണ്. വായ്പ എടുത്തത് പല സഹകാരികളുടെയും പേരിലുമാണ്.
ബാങ്ക് നിയമാവലി പ്രകാരം ഒരാള്‍ക്ക് എടുക്കാവുന്ന പരമാവധി തുക അന്‍പത് ലക്ഷമാണെന്നിരിക്കെ ക്രമവിരുവിരുദ്ധമായാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നത്. കേസിലെ പ്രതി മുന്‍ ബ്രാഞ്ച് മാനേജരും, സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം 18 വായ്പകളില്‍ നിന്ന് 20 കോടിയിലധികവും ബാങ്കില്‍ നിന്ന് തിരിമറി നടത്തി.
സ്വന്തം പേരിന് പുറമെ ബന്ധുക്കളുടെ ഉള്‍പ്പടെ പേരില്‍ ലോണുകള്‍ എടുത്താണ് തിരിമറി നടത്തിയത്. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബിജോയ് 28 വായ്പകളില്‍ നിന്നായി 26 കോടി രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്.
ബാങ്കില്‍ ജോലി ലഭിച്ചതിന് ശേഷം ബിജു കരീമിന്റെയും ബിജോയുടെയും സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബിജെപി കൗണ്‍സിലറുമായ ഷാജുട്ടന്‍ രംഗത്തെത്തി.
കോടികള്‍ തിരിമറി നടത്തി റിസോര്‍ട്ടുകളിലും, ഭൂമി ഇടപാടുകളിലും ഇരുവരും പണം നിക്ഷേപിച്ചതായും ആരോപണമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഇരുവരും ഒളിവിലാണ്.