തിരുവനന്തപുരം: വൃത്തിക്കേട് കാണിച്ച് അതിന്റെ പങ്കുപറ്റുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
തെറ്റായ കാര്യത്തെ സർക്കാർ ഗൗരവമായി കണ്ടതുകൊണ്ടാണ് ഭരണസമിതി പിരിച്ചുവിട്ടത്. പ്രത്യേക സംഘമാണ് കൃത്യതയോടെ കേസ് അന്വേഷിക്കുന്നത്. തെറ്റു ചെയ്തവർ ആരായാലും ഏത് രാഷ്ട്രീയ പാർട്ടിയിലുള്ളവരായാലും സംരക്ഷിക്കുന്ന നിലയുണ്ടാകില്ല.
സഹകരണ മേഖല ജനവിശ്വാസം ആർജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങൾ അവിടെ വിരളമാണ്. മനുഷ്യൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമെന്ന നിലയിൽ തീരെ ഉണ്ടായിട്ടില്ല എന്നു പറാനാകില്ല. ആ ഘട്ടങ്ങളിലൊക്കെ നടപടിയെടുത്ത് വിശ്വാസ്യത വീണ്ടെടുത്തിട്ടുണ്ട്.
സഹകരണ മേഖലയുടെ കരുത്ത് ചോരാതിരിക്കാൻ ശ്രദ്ധിക്കും. തെറ്റു ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പാർട്ടിക്കു നിരക്കാത്ത പ്രവർത്തനം നടത്തിയാൽ ആ ആൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പാർട്ടിക്കു നിരക്കാത്ത പ്രവർത്തനം നടത്തിയാൽ ആ ആൾക്കെതിരെ കർശന നടപടിയെടുക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു പാര്‍ട്ടി എന്ന നിലക്ക് എല്ലാ ഘട്ടത്തിലും നമ്മുടെ സമൂഹത്തിലുണ്ടാകുന്ന വീഴ്ചകള്‍ക്കും തെറ്റുകള്‍ക്കും ഉണ്ടാകാന്‍ പാടില്ലാത്ത മറ്റുവ്യതിയാനങ്ങള്‍ക്കും എതിരെ പോരാടുന്ന പാര്‍ട്ടിയാണ്. സിപിഎം ലക്ഷകണക്കിന് ആളുകള്‍ അണിനിരക്കുന്ന പാര്‍ട്ടിയാണ്. കൂട്ടത്തില്‍ ആരെങ്കിലും ചിലര്‍ തെറ്റുകാണിച്ചാല്‍ അത് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം ഒരു കാലത്തും കാണിച്ചിട്ടില്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.