ഗോകുലം ഗോപാലൻ നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തെ തകർക്കുവാൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള ഒരു ഗ്രൂപ്പ് വമ്പൻ ഓഫറുകളാണ് പത്ര ,ടെലിവിഷൻ , ഓണലൈൻ മാധ്യമങ്ങൾക്ക് നൽകുന്നതെന്ന ആരോപണവുമായി ചിത്രത്തിന്റെ അണിയറ ശിൽപ്പികൾ .
സിനിമ ഇറങ്ങുന്നതിനു മുമ്പേ എഴുതിപ്പിടിപ്പിച്ച കഥകളാണ് ചില ഓണലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് . പണത്തിന് വേണ്ടി എന്തും എഴുതുന്ന ചില തൽപര കക്ഷികൾ വ്യക്തിവൈരാഗ്യങ്ങൾ മനസ്സിൽ സൂക്ഷിച്ചുകൊണ്ടു മാത്രം ചെയ്യുന്ന ഇത്തരം പ്രവർത്തികളെ നല്ലവരായ മലയാളി പ്രേക്ഷകർ തള്ളിക്കളയണമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യർത്ഥിച്ചു.
നൂറോളം ദിവസങ്ങളിൽ കർണ്ണാടകയിലെ മംഗലാപുരത്തും ശ്രീലങ്കയിലും ഏറെ കഷ്ടപ്പെട്ട് ചിത്രീകരിച്ച സിനിമക്ക് ചെന്നൈയിൽ വെച്ചും മുംബയിൽ വെച്ചും നടന്ന പ്രിവ്യു ഷോകളിൽ വളരെ നല്ല അഭിപ്രായം നേടിക്കഴിഞ്ഞിരുന്നു .ആദ്യനാളിൽ രണ്ടരക്കോടിയോളം ഷെയർ ലഭിച്ച ആദ്യ മലയാളസിനിമയാണ് കായം കുളം കൊച്ചുണ്ണി .
ദുബായിൽ നടന്ന ആദ്യഷോയിൽ അഭൂതപൂർവമായ ജനത്തിരക്കാണ് ഇന്നലെ കാണുവാൻ കഴിഞ്ഞത് . മലയാളസിനിമയിൽ പ്രവർത്തിക്കുന്ന ചില മാന്യവ്യക്തികൾ അവരവരുടെ വ്യക്തി താൽപ്പര്യങ്ങളെ സിനിമക്ക് എതിരായി തിരിച്ചുവിടുമ്പോൾ ഒരു നല്ല ചിത്രത്തെയാണ് ഇവർ കടിച്ചു കീറുന്നത്.
ആരായാലും ഈ സിനിമകണ്ട് മാത്രം അഭിപ്രായം പറയുക, അല്ലാതെ ആർക്കോവേണ്ടി ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ പല നല്ല നിർമ്മാതാക്കളും മലയാളം സിനിമാരംഗത്തേക്ക് പ്രവേശിക്കുവാൻ മടി കാണിക്കുന്നു .
ഇപ്പോൾ തന്നെ ബോളിവുഡിലെ പല വമ്പൻ നിർമ്മാതാക്കൾ മലയാള സിനിമാരംഗത്തേക്ക് പ്രവേശിക്കുവാൻ തയാറെടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ എന്തിനാണ് ഇങ്ങനെയൊക്കെ നെഗറ്റീവ് അഭിപ്രായങ്ങൾ പടച്ചു വിടുന്നത് എന്ന് അറിയുന്നില്ല . ആര്‍ക്കാണ് ഇതിന്റെയൊക്കെ പ്രതിഫലം ലഭിക്കുന്നത് എന്നും മനസ്സിലാക്കുവാൻ സാധിക്കുന്നില്ല .
പണ്ടൊക്കെ നമ്മൾ കളിയാക്കി ചിരിച്ചിരുന്ന തമിഴ് സിനിമ ഇന്നിപ്പോൾ അഞ്ഞൂറ് ,ആയിരം കോടി രൂപ ചിലവിട്ട് ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കുമ്പോൾ നമ്മൾ ഇപ്പോഴും ആ പഴയ തറവാട്ട് വീടും , കുറെ പശുക്കളും , ഒരമ്മാവനും , ഒരു തോർത്ത് മുണ്ടും ഒക്കെയായി സിനിമയെടുക്കുന്നു .
അതിനൊക്കെ വ്യത്യസ്തമായി ഒരു നല്ല നിർമ്മാതാവ് ഒരു നല്ല സിനിമക്ക് വേണ്ടി പണം ഇറക്കുമ്പോൾ ഇവിടെ ഇങ്ങനെയുള്ള ചിലർ സിനിമക്ക് ഇടംകോലിടുന്ന പതിവ് ഇപ്പോൾ സജീവമായിരിക്കുന്നു .
തിരുവനന്തപുരത്തും തൃശൂരും കൊച്ചിയിലും പാലക്കാട്ടും കണ്ണൂരും കാസർകോട്ടും പടം കണ്ടിറങ്ങുന്ന 95 % ആളുകളും പടം നന്നായി എന്നുപറയുമ്പോൾ പടം ഇതുവരെ കാണാത്ത ചില മാധ്യമങ്ങൾ ഇങ്ങനെ എഴുതി പിടിപ്പിക്കുമ്പോൾ വളരെ വേദനയുണ്ടെന്ന് ഇത്തിക്കരപക്കിയായി അഭിനയിച്ച മോഹൻലാൽ പറയുന്നു .
ഇതൊരു നിവിൻപോളി ചിത്രമോ , മോഹൻലാൽചിത്രമോ , റോഷൻ ആൻഡ്രൂസ് ചിത്രമോ , ഗോകുലം ഗോപാലൻ ചിത്രമോ അല്ല . ഇതൊരു കായംകുളം കൊച്ചുണ്ണി ചിത്രമാണ് . മലയാളികളുടെ സ്വന്തം കൊച്ചുണ്ണിയുടെ ചിത്രം . കൊച്ചുണ്ണിയെ നിങ്ങൾ രണ്ടുകൈകളും നീട്ടി സ്സ്വീകരിക്കുക.നന്മയെ കൈവിടാതിരിക്കുക