കോട്ടയം: കണ്ണൂരിലെ പ്രശ്ന പരിഹാരത്തിനായി പുറപ്പെട്ട കെ സി ജോസഫിൻ്റെ യാത്ര നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള ഒരുക്കങ്ങളുമായി. കഴിഞ്ഞ ദിവസം രാത്രി തിരക്കിട്ട് ഒരു സംഘം അഭിഭാഷകരെ ഉപയോഗിച്ച് അദേഹം പത്രികാ സമർപ്പണത്തിനു വേണ്ട രേഖകൾ തയ്യാറാക്കിയത്. അനുരജ്ഞന ചർച്ചകൾക്കായി പോകുന്ന കെ സി ജോസഫ് പത്രികാ സമർപ്പണത്തിനുള്ള ഒരുക്കങ്ങളുമായി പോകുന്നതിലെ വൈരുദ്ധ്യമാണ് ഏറെ ശ്രദ്ധേയം.
കഴിഞ്ഞ ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെയാണ് കണ്ണൂരിലെ കോൺഗ്രസിൽ പ്രതിസന്ധി തുടങ്ങിയത്. എ വിഭാഗം സ്ഥിരമായി മത്സരിച്ചിരുന്ന ഇരിക്കൂർ സീറ്റിൽ വേണുഗോപാൽ വിഭാഗത്തിലെ സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ഇതാണ് എ വിഭാഗം പരസ്യ പ്രതിഷേധത്തിലേക്ക് പോകാൻ കാരണമായത്.
ജില്ലയിലെ എ വിഭാഗം നേതാവായ ജോസി സെബാസ്റ്റ്യന് വേണ്ടിയാണ് എ വിഭാഗം പ്രതിഷേധം തുടങ്ങിയതെങ്കിലും അതിൻ്റെ യഥാർത്ഥ ഗുണഭോക്താവ് കെ സി ജോസഫ് ആണ്. സജീവനെതിരെ പ്രതിഷേധം കനത്താൽ അവിടെ ഒത്തുതീർപ്പ് സ്ഥാനാർത്ഥിയായി കെ സി ജോസഫ് വന്നേക്കാം.
ഇതു കൊണ്ടു തന്നെയാണ് നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള ഒരുക്കങ്ങളെല്ലാം കെ സി യും നടത്തിയത്. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന പ്രതിഷേധത്തിന് പിന്നിൽ പ്രവർത്തിക്കുന്ന നേതാവും കെ സി അടക്കമുള്ളവരാണെന്ന് ന്യായമായും സംശയിക്കാം. കെ സി നടത്തിയ നീക്കമാണെങ്കിൽ അതു ഉമ്മൻചാണ്ടിയുടെ അറിവോടും സമ്മതത്തോടുമാകും.
എ ഗ്രൂപ്പിൽ ഉമ്മൻചാണ്ടിയുടെ അടുത്ത വിശ്വസ്തനാണ് കെ സി. ഇത്രയധികം കുശാഗ്രബുദ്ധിയും കുരുട്ടു ബുദ്ധിയും കൈമുതലുള്ള കെ സിയെ ഇതുകൊണ്ടൊക്കെ തന്നെയാണ് ഉമ്മൻചാണ്ടി ഇദേഹത്തെ ഒപ്പം കൊണ്ടു നടക്കുന്നത്.