കൊച്ചി: ബാറുകള്‍ തുറന്നുകൊടുത്തതുവഴി സര്‍ക്കാര്‍ ജനപക്ഷത്തല്ല, മദ്യ മുതലാളിമാരുടെ പക്ഷത്താണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി കുറ്റപ്പെടുത്തി.
വിദ്യാലയത്തേക്കാള്‍ മദ്യാലയത്തിനാണ് ഈ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. വിദ്യാലയങ്ങള്‍ അടഞ്ഞുകിടക്കുമ്പോഴും മദ്യാലയങ്ങള്‍ തുറക്കുന്നത് തെരഞ്ഞെടുപ്പുകാലത്ത് അബ്കാരികള്‍ നല്‍കിയ സഹായത്തിന് പ്രത്യുപകാരമെന്ന നിലയിലാണ്.
ഇത് കോവിഡ് വ്യാപനത്തിന് ഇടയാക്കും. സംഘം ചേര്‍ന്ന് മദ്യപിക്കാനെത്തുന്നതും സംഘം
ചേര്‍ന്നുള്ള മദ്യപാനവും ദീര്‍ഘനേരം ശീതീകരിച്ച ബാറുകള്‍ക്കുള്ളില്‍ ഇരിക്കുന്നതും സാമൂഹിക അകലം പാലിക്കാത്തതും കോവിഡ് വ്യാപനത്തിന് ഇടവരുത്തും.
മദ്യപര്‍ക്ക് സാമൂഹിക അകലം പാലിക്കുകയെന്നത് എളുപ്പമല്ല. സര്‍ക്കാരിന്‍റെ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രഭ കെടുത്തുന്ന തീരുമാനമാണ് ബാറുകള്‍ തുറക്കുന്ന നടപടി. വരുമാനം നോക്കാതെ ജനനന്മയാണ് ജനാധിപത്യ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കേണ്ടത്. ഈ നടപടി കുടുംബങ്ങളുടെ സമാധാനവും മക്കളുടെ ഭാവിയും തല്ലിക്കെടുത്തും.
കൊച്ചിയില്‍ ചേര്‍ന്ന കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. പ്രസാദ് കുരുവിള, പ്രൊഫ. കെ.കെ. കൃഷ്ണന്‍, പി.എച്ച് ഷാജഹാന്‍, ജെയിംസ് കോറമ്പേല്‍, ഫാ. ജേര്‍ജ് നേരേവീട്ടില്‍, ഫാ. അഗസ്റ്റിന്‍ ബൈജു കുറ്റിക്കല്‍, കെ.എ.പൗലോസ്, സെബാസ്റ്റ്യന്‍ വലിയപറമ്പില്‍, സിസ്റ്റര്‍ ആന്‍, ടി.എം. വര്‍ഗ്ഗീസ്, ഷൈബി പാപ്പച്ചന്‍, തങ്കച്ചന്‍ വെളിയില്‍, മിനി ആന്‍റണി, ഡോ. തങ്കം ജേക്കബ്, ഹില്‍ട്ടണ്‍ ചാള്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.