മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ മക്കളെയും ബന്ധുക്കളേയും നഷ്ടപ്പെട്ട സഹപ്രവർത്തകന് കൈത്താങ്ങുമായി കേരള ബാങ്കിലെ ജീവനക്കാർ. കേരളാ ബാങ്ക് മൂന്നാർ ശാഖയിലെ ജീവനക്കാരനായ ഷൺമുഖനാഥനാണ് സഹപ്രവർത്തകർ സമാശ്വാസമായി സാമ്പത്തിക സഹായം നൽകുന്നത്.
പ്രകൃതി താണ്ഡവമാടിയ പെട്ടിമുടി ദുരന്തത്തിൽപ്പെട്ട് ഷൺമുഖനാഥൻ്റെ രണ്ട് ആൺമക്കളെയും ബന്ധുക്കളേയും നഷ്ടമായിരുന്നു. ഈ ദുരന്തത്തിൻ്റെ ജീവിച്ചിരിക്കുന്ന ഇരയായ
ഷൺമുഖനാഥൻ ഇന്നും നാട്ടുകാർക്കും സഹപ്രവർത്തകർക്കും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
ഈ ഓർമ്മകൾക്കും വേദനകൾക്കും മുമ്പിൽ എന്ത് നൽകിയാലും അത് ഒന്നുമാകില്ലെങ്കിലും ആ വേദന തങ്ങളുടേത് കൂടിയാണെന്ന് തിരിച്ചറിഞ്ഞാണ് സംഘടനയിലെ സഹപ്രവർത്തകനായ ഷൺമുഖനാഥന് കരുത്തേകാൻ കൈത്താങ്ങായി സമാശ്വാസം നൽകാൻ തീരുമാനിച്ചത്.
ആൾ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് പ്രവർത്തകർ സംസ്ഥാന തലത്തിൽ സ്വരൂപിച്ച 5 ലക്ഷം രൂപയുടെ സഹായധനം ശനിയാഴ്‌ച മൂന്നാർ പഞ്ചായത്ത് ഓഫീസ് ഹാളിൽ വെച്ച് സംസ്ഥാന പ്രസിഡൻ്റ് ശൂരനാട് രാജശേഖരൻ ഷൺമുഖനാഥന് കൈമാറി
മുൻ എം.എൽ.എ എ കെ മണി, സംഘടനായുടെ സം സ്ഥാന ജനറൽ സെക്രട്ടറി സി.കെ അബ്ദുൽ റഹ്മാൻ,സംസ്ഥാന സെക്രട്ടറി എ.പി ബേബി,ജില്ലാ സെക്രട്ടറി കെ.ഡി അനിൽകുമാർ, ബിജു ജോസഫ്, ഗ്രേസി കെ ജെ,ടുബി ജോസഫ്, ഷാജി കുര്യൻ,ഷൺമുഖ നാഥൻ്റെ മകൾ വൈഷ്ണവി തുടങ്ങിയവർ പങ്കെടുത്തു.
പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇതുവരെയും ലഭിക്കാത്തതു ദുഃഖകരമാണെന്നു ആൾ കേരളാ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും കെ .പി .സി സി .വൈസ് പ്രസിഡന്റുമായ ശൂരനാട് രാജശേഖരൻ പറഞ്ഞു.
ഇങ്ങനെയൊരു സാഹചര്യത്തിൽ ഉറ്റവരുടെ വേര്പാടുമൂലം ദുരിതത്തിലായ സഹപ്രവർത്തകന് സഹായ ഹസ്തം നീട്ടിയ കേരള ബാങ്ക് ജീവനക്കാരുടെ പ്രവർത്തനം അഭിനന്ദനാർഹമാണ് .ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും അതിന്റെ ഇരകൾക്കു സഹായം നൽകാതിരിക്കുന്നത് ക്രൂരതയാണ് .സഹായധനം ഉടൻ നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .