കൊച്ചി : പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് വാർത്ത അറിയിച്ചത്. ചികിത്സയിൽ കഴിയുന്ന നിപ ബാധിതനായ യുവാവിന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഐസോലേഷൻ വാർഡിലുണ്ടായിരുന്ന മറ്റ് ആറ് പേർക്കും നിപ വൈറസ് ബാധയില്ലെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായിരുന്നു.
അതേസമയം നിപ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇന്നലെ വിദ്യാർത്ഥി ബന്ധുക്കളുമായി ഇന്‍റർകോം വഴി സംസാരിച്ചിരുന്നു. ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ബോധ്യമായ നിലയ്ക്ക് അവരെ പനി ഭേദപ്പെടുന്ന മുറയ്ക്ക് ആശുപത്രി വിടാനാകുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.
നിപ ബാധിതനായ വിദ്യാർത്ഥിയോടൊപ്പം താമസിച്ചിരുന്ന രണ്ട് സഹപാഠികൾക്കും വിദ്യാർത്ഥിയെ ആദ്യഘട്ടത്തിൽ ചികിത്സിച്ച നഴ്സുമാർക്കും പനിയുണ്ടെന്നറിഞ്ഞപ്പോൾ ഭയന്നുപോയെന്നും തികച്ചും ആശ്വാസകരമായ പരിശോധനാഫലമാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.