തിരുവനന്തപുരം: കൊവിഡ് 19 വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ വകുപ്പ് ജീവനക്കാർക്കും കര്‍ശന മാർഗ നിർദേശം നല്‍കി ആരോഗ്യ വകുപ്പ്. ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് രോഗികളുമായി ഇടപെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. സ്ഥാപന മേധാവികൾ ഇത് ഉറപ്പ് വരുത്തണം.
ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തി സ്ഥാപനത്തില്‍ രേഖപ്പെടുത്തണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് ഡയറക്ടറുടേതാണ് നിർദേശം. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം.
അതേ സമയം കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരോട് സമ്പർക്കത്തിൽ വന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ കെപി റീത്തയ്ക്ക് വൈറസ് ബാധയില്ല. കൊവിഡ് പരിശോധനാഫലം ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതു വരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം.
ഇവിടെ ഇരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്നും അവർ അറിയിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനാലാണ് ഡിഎംഒ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്.