ന്യൂഡല്‍ഹി: ഡെൽഹിയിൽ കൊവിഡ് വ്യാപനം വർധിക്കുകയാണ്. കേരള ഹൗസിലെ ഒരു ജീവക്കാരനും കഴിഞ്ഞ ദിവസം വൈറസ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലെ ഓഫീസുകളിൽ ഒരാൾക്ക് കോവിഡ് ആകുമ്പോൾ ഓഫീസിന്റെ പ്രവർത്തനം തന്നെ നിർത്തിവെച്ച്
എല്ലാവരേയും നിരീക്ഷണത്തിൽ ആക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഡല്‍ഹി കേരള ഹൗസിലെ കാര്യങ്ങള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. ഇവിടെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിട്ടുപോലും കേരളാ ഹൗസിന് അവധി നല്‍കുകയോ അണുനശീകരണം നടത്തുകയോ ചെയ്തിട്ടില്ല.
കോവിഡ് സ്ഥിരീകരിച്ച ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ കേരള ഹൗസിലെ മറ്റ് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോലും പോയിട്ടില്ല.
കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കേരളാ ഹൗസ് അടച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി നാട്ടിലേക്ക് പോയതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാത്ത സാഹചര്യമാണ് കേരള ഹൗസില്‍ ഉള്ളതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
കേരള ഹൌസ് പാൻട്രി തുറന്നു പ്രവർത്തിക്കുകയാണ്, കേരള ഹൌസ് ഫുൾ സെൻട്രലൈസ്ഡ് എ.സി ആണ് അതുകൊണ്ട് തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തിയും അയാളുടെ സഹോദരനും കേരള ഹൗസ്സിലെ പലരുമായും സമ്പർക്കത്തില്‍ ഉണ്ടായിരുന്നവരാണ്. ഈ സാഹചര്യത്തില്‍ കേരള ഹൗസ്സിലെ ജീവനക്കാരുടെ ജീവന് സർക്കാർ വില കല്പിക്കുന്നില്ല എന്ന് ജീവനക്കാരുടെ ഭാഗത്ത് നിന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.