കൊച്ചി∙ മുന്‍പ് കണ്ണട വാങ്ങിയാണ് മന്ത്രിമാരും സ്പീക്കറും ഒക്കെ വിവാദത്തില്‍ ആയതെങ്കില്‍ ഇപ്പോള്‍ ഇതാ കാറിന്‍റെ ടയര്‍ മാറ്റി മന്ത്രിമാര്‍ വിവാദത്തിലേയ്ക്ക്. ഒരു ടയര്‍ ഒരു മാസം തികയില്ലെന്ന കണക്കില്‍ കാറിന്‍റെ ടയര്‍ മാറ്റിയ മന്ത്രി എം.എം.മണി വെട്ടിലായി .
രണ്ടുവർഷത്തിനിടെ മണിയാശാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയത് 34 എണ്ണമാണ്. വിവരാവകാശരേഖയിലാണ് വെളിപ്പെടുത്തല്‍ . 2 വര്‍ഷത്തിനിടെ 10 തവണയായി 34 ടയറാണു മാറ്റിയതത്രെ. അതായത് 24 മാസംകൊണ്ട് 34 ടയറുകള്‍ എന്നതാണ് കണക്ക്.
മന്ത്രി എ.കെ ബാലന്‍ രണ്ടരവര്‍ഷത്തിനിടെ വെറും രണ്ട് ടയറുകള്‍ മാത്രം മാറ്റിയിടത്താണ് മണിയുടെ കാറിന് 34 ടയറുകൾ മാറ്റിയത്. ഇതിനായി 3.4 ലക്ഷം രൂപ സർക്കാർ ഖജനാവില്‍ നിന്നും ചെലവാക്കി.
കൊച്ചി സ്വദേശി എസ്. ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ ടൂറിസം വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയറാണ് ഇക്കാര്യം അറിയിച്ചത്.
വനംമന്ത്രി കെ രാജുവും ടയര്‍ കച്ചവടത്തില്‍ ഒട്ടും മോശക്കാരനല്ല , പത്തൊന്‍പതെണ്ണം. 1.9 ലക്ഷമാണ് ചിലവാക്കിയത്. ഒരു ടയര്‍ ശരാശരി നാല്‍പതിനായിരം കിലോമീറ്റര്‍ ഓടുമെന്നിരിക്കെയാണ് ഒരു മാസം തികയാതെ ടയര്‍ മാറ്റികൊണ്ടിരിക്കുന്നത് .
മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ നാലുതവണയായി മാറ്റിയത് പതിനൊന്ന് ടയറുകള്‍ മാത്രം. മന്ത്രി എ.കെ ബാലന്റെ വാഹനമാണ് ടയറിനായി ഏറ്റവും കുറച്ച് പണം ചെലവാക്കിയതെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.