പാലാ: രണ്ടില പോയാലെന്താ, ഇഷ്ടംപോലെ ഇലകളുള്ള പൈനാപ്പിള്‍ ചിഹ്നമായി കിട്ടിയപ്പോള്‍ ജോസ് ടോം ഹാപ്പി. ഇതില്‍പ്പരം എന്ത് വേണമെന്നാണ് ജോസ് ടോമിന്റെ ചോദ്യം. പാലായിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോമിന് ഏറ്റവും ഇഷ്ടമുള്ള പാനീയമാണ് പൈനാപ്പിള്‍.
അദ്ദേഹത്തിന് സ്വന്തമായി പൈനാപ്പിള്‍ കൃഷിയുണ്ട്. സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും ഭൂമിയില്‍ ഇഷ്ടംപോലെ വേറെയും. ഇപ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന മേഖലകളില്‍ ഒന്നാണ് പാലാ.
റബ്ബര്‍ വെട്ടിമാറ്റി റീപ്ലാന്റ് ചെയ്യുന്നതിന് മുമ്പായി റബ്ബര്‍ തൈയ്ക്കൊപ്പം നാലഞ്ചുവര്‍ഷം കൃഷി ചെയ്യുന്നത് പൈനാപ്പിള്‍ ആണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിള്‍ കമ്പനിയാണ് ഫ്രൂട്ടോമാന്‍സിന്റെ തുടക്കവും പാലായിലെ ഇടപ്പാടിയില്‍ നിന്നായിരുന്നു. അതിനാല്‍ തന്നെ പാലാക്കാര്‍ക്ക് പൈനാപ്പിള്‍ എന്നാല്‍ സുപരിചിതമാണ്.
അതുകൊണ്ടാണ് ജോസ് ടോമിന് ചിഹ്നമായി പൈനാപ്പിള്‍ ആവശ്യപ്പെട്ടത്. ചിഹ്നം പൈനാപ്പിള്‍ തന്നെ വേണമെന്ന ആവശ്യവും ജോസ് ടോമിന്റെ തന്നെയായിരുന്നു.
പൈനാപ്പിൾ കിട്ടിയാൽ ആരെങ്കിലും ഉപേക്ഷിക്കുമോ. പൈനാപ്പിളിൽ ഇലയുമുണ്ടല്ലോ - ജോസ് ടോം ചോദിക്കുന്നു.