ഡല്‍ഹി: തോല്‍വിയില്‍ നിന്നും പാഠങ്ങള്‍ പഠിക്കാത്ത പാര്‍ട്ടി രാജ്യത്ത് ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് ആയിരിക്കും. അല്ലെങ്കില്‍ 2014 തെരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയ്ക്ക് ശേഷം കക്ഷി നേതൃസ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കാതെ അത് മല്ലികാര്‍ജ്ജുന ഗാര്‍ഖെയെപ്പോലുള്ള പരാജിത നേതൃത്വങ്ങളെ ഏല്പ്പിക്കില്ലായിരുന്നു. ഒടുവില്‍ മല്ലികാര്‍ജ്ജുന ഇത്തവണ കര്‍ണ്ണാടകയില്‍ സ്വന്തം നാട്ടില്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
വീണ്ടും സമാനമായ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇത്തവണ രാഹുല്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിച്ചു. പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. സ്തുതിപാഠകരായ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ അത് തള്ളിയിട്ടുമുണ്ട്.
പക്ഷെ, പ്രധാന മാറ്റം വരേണ്ടത് ലോക്സഭയിലെ കക്ഷി നേതൃസ്ഥാനത്താണ്. മല്ലികാര്‍ജ്ജുന ഗാര്‍ഖെയെ ജനം തന്നെ വീട്ടിലിരുത്തിയതിനാല്‍ ആ പദവിയ്ക്ക് മറ്റൊരു പാഴിനെ കണ്ടെത്താനുള്ള തിരക്കിലാണെന്നാണ് കേള്‍വി.
ശശി തരൂരിനെപ്പോലുള്ള ലോകം ഉറ്റുനോക്കുന്ന നേതാക്കള്‍ പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും ഇരിക്കുമ്പോഴാണ് ഗാര്‍ഖയെപ്പോലുള്ള നേതാക്കളുടെ പിന്നാലെ കോണ്‍ഗ്രസ് പോകുന്നത്. തിളങ്ങുന്ന നേതൃത്വങ്ങള്‍ പാര്‍ട്ടിയിലുണ്ടായാല്‍ രാഹുലിന്റെ തിളക്കം കുറയുമെന്ന് എ കെ ആന്റണിയെപ്പോലുള്ളവരാണ് രാഹുലിനെ ഉപദേശിക്കുന്നത്.
അതിനാല്‍ തന്നെ തരൂരിനെപ്പോലുള്ളവരെ മൂലയ്ക്കിരുത്തി വീണ്ടും നിര്‍ഗുണ പരബ്രഹ്മങ്ങളെ ലോക്സഭാ നേതാവായി കൊണ്ടുവരാനാണ് രാഹുല്‍ ആലോചന തുടരുന്നത്.
രാജ്യത്ത് ഇന്ന് നരേന്ദ്ര മോഡിക്ക് ബദലായി നിര്‍ത്താന്‍ ശേഷിയുള്ള നേതാവായി ലോകം കാണുന്നത് ശശി തരൂരിനെ മാത്രമാണ്. അത് അംഗീകരിക്കാത്തത് കോണ്‍ഗ്രസ് മാത്രമാണ്. അങ്ങനുള്ള ജനകീയ നേതൃത്വങ്ങളെ തിരിച്ചറിയാത്തതിന്റെ പരാജയമാണ് ഇപ്പോള്‍ ഏറ്റുവാങ്ങിയത്. തിരുത്തിയില്ലെങ്കില്‍ അത് ഇനിയും തുടരും.