തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക ആരോപണ കേസിന്റെ പശ്ചാത്തലത്തില്‍ സി പി എമ്മില്‍ വിഭാഗീയത വീണ്ടും തലപൊക്കിയതായി റിപ്പോര്‍ട്ട്. കോടിയേരിയുടെ മകനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടിയിലെ മലബാര്‍ ലോബിയുദ്ടെ അധാര്‍മ്മിക മുന്നേറ്റങ്ങള്‍ക്കേറ്റ തിരിച്ചടിയായാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ ആരോപണങ്ങളുടെ അച്ചുതണ്ടായി പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബം മാറിയത് ചരിത്രത്തിലാദ്യമാണെന്നും പാര്‍ട്ടി മാറി ചിന്തിക്കേണ്ട തിരിച്ചടി അനുഭവങ്ങളുടെ പരമ്പരയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കോടിയേരി - പിണറായി - ഇ പി ജയരാജന്‍ അച്ചുതണ്ടിനെതിരെ പാര്‍ട്ടിയുടെ സൗമ്യമുഖങ്ങളായ എം എ ബേബി - തോമസ് ഐസക് - എ കെ ബാലന്‍ എന്നിവരെ അണിനിരത്താനുള്ള നീക്കങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അനുഗ്രഹാശിസ്സുകളോടെയാണ് പുതിയ നീക്കങ്ങള്‍ ?
സമീപകാല ചരിത്രത്തില്‍ ഏറ്റവും വലിയ തിരിച്ചടിയായി മാറിയ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ വിഭാഗീയതയുടെ ഇരയായി പ്രവാസി വ്യവസായിയുടെ ആത്മഹത്യയും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനോയിക്കെതിരെയുള്ള ലൈംഗിക പീഡന ആരോപണങ്ങളും കൂടിയായപ്പോള്‍ കേരളത്തിലെ പാര്‍ട്ടി മറ്റൊരു കൊടുങ്കാറ്റിനെയാണ് നേരിടുന്നതെന്ന വിമര്‍ശനമാണ് മലബാര്‍ ലോബിക്കെതിരെ ഉയരുന്നത്.
എല്ലാ പരാജയങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണം ധാര്‍ഷ്ട്യവും അഹങ്കാരവും നിറഞ്ഞ പാര്‍ട്ടിയിലെ മലബാര്‍ ലോബിയുടെ ശൈലിയും പെരുമാറ്റവുമാണെന്നാണ് വിമര്‍ശനം.
പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും തല്‍ക്കാലം ഒഴിഞ്ഞു നില്‍ക്കാമെന്ന കോടിയേരിയുടെ നിലപാട് തള്ളിക്കളയേണ്ടതില്ലെന്ന അഭിപ്രായക്കാരായ നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇ വി ജയരാജനും മലബാര്‍ ലോബിയിലെ മറ്റ് നേതാക്കള്‍ക്കും അങ്ങനൊരു അഭിപ്രായമില്ല.
കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിരുന്നു നല്‍കുന്ന പിന്തുണയാണ് സര്‍ക്കാരിന്റെ മികച്ച ഭരണത്തിന് സഹായകമാകുന്നതെന്ന നിലപാടാണ് പിണറായിക്കുള്ളത്. എന്നാല്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ഇതംഗീകരിക്കുന്നില്ല. അവര്‍ക്ക് കോടിയേരിയേക്കാള്‍ എതിര്‍പ്പ് പിണറായിയോടാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ നാണംകെട്ട പരാജയത്തിനു പിന്നാലെ തിരുത്തല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ടതിന് പകരം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കണ്ണൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുണ്ടായി. തൊട്ടുപിന്നാലെയാണ് പാര്‍ട്ടി സെക്രട്ടറിയെ തന്നെ സമ്മര്‍ദ്ദത്തിലാക്കി മകനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ ഘട്ടത്തില്‍ ഇത്രയും പ്രതിസന്ധികള്‍ ഒന്നിച്ചു താങ്ങാനുള്ള ശേഷി പാര്‍ട്ടിക്കില്ലെന്ന വിലയിരുത്തലാണ് വി എസ് ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്.
അതിനു പരിഹാരം നേതൃമാറ്റമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പക്ഷക്കാരനല്ലെങ്കിലും എം എ ബേബിയുടെ നേതൃത്വമാണ് വി എസ് ആവശ്യപ്പെടുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി പദവി തനിക്ക് ലഭിച്ചില്ലെങ്കില്‍ തോമസ് ഐസക് ആയാലും കുഴപ്പമില്ലെന്ന നിലപാടാണ് വി എസിന്. അതേസമയം, വി എസിന് പിണറായിയോടുള്ള അത്രയും ശത്രുത കോടിയേരിയോടില്ലെന്നതും ശ്രദ്ധേയമാണ്.