കൊച്ചി: ബി ജെ പി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ നിയമിച്ചത് പാർട്ടിയുടെ കടിഞ്ഞാൺ ആർ എസ് എസിനെ ഏല്പിച്ച ശേഷമെന്ന് സൂചന. വി മുരളീധരന് ശേഷം ഗ്രൂപ്പിസത്തിന്റെ ഭാഗമായ ഒരു നേതാവ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തുകയാണ്.
അതിനാൽ തന്നെ പാർട്ടിയിലെ ഗ്രൂപ്പ് ബലാബലം മുൻപത്തേക്കാളും ശക്തമാകുമെന്ന ആശങ്ക പാർട്ടിക്കുള്ളിൽ ശക്തവുമാണ്. അതിനാൽ തന്നെ ഗ്രൂപ്പുകളികൾക്കെതിരെയുള്ള മുൻകരുതലുകൾ ശക്തമാക്കിയ ശേഷമാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നാണ് റിപ്പോർട്ട്.
ഇതോടെ ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ കടിഞ്ഞാൺ ആർ എസ് എസ് ഏറ്റെടുക്കും. ആർ എസ് എസിനോട് ആലോച്ചിച്ച് മാത്രമേ നിർണ്ണായക തീരുമാനങ്ങൾ സ്വീകരിക്കാൻ പാടുള്ളൂ എന്നാണു നിർദ്ദേശം.
പാർട്ടിയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന നേതാവാണ് കെ സുരേന്ദ്രൻ. മുരളീധര പക്ഷത്തെ പ്രമുഖൻ. ഗ്രൂപ്പ് ബലാബലത്തിൽ ഇവരുടെ എതിരാളികൾ എൻ എൻ കൃഷ്ണദാസും എം ടി രമേശുമാണ്. എ എൻ രാധാകൃഷ്ണനും സ്വന്തമായ ഒരു ഗ്രൂപ്പുണ്ടെങ്കിലും പല സാഹചര്യങ്ങളിലും കൃഷ്ണദാസും രാധാകൃഷ്ണനും പരസ്പരം സഹകരിക്കാറുമുണ്ട്.
എം ടി രമേശ് ആയിരുന്നു കൃഷ്ണദാസ് പക്ഷത്തുനിന്നുള്ള പ്രെസിഡന്റ് സ്ഥാനാർഥി. എന്നാൽ രമേശിനെ പറ്റില്ലെങ്കിൽ രാധാകൃഷ്ണനെ പ്രെസിഡന്റാക്കിയാലും അംഗീകരിക്കുമെന്ന നിലപാട് കൃഷ്ണദാസ് പക്ഷം സ്വീകരിച്ചിരുന്നു.
എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശക്തമായ നിലപാടാണ് കെ സുരേന്ദ്രന് തുണയായത്. അതേസമയം പ്രെസിഡന്റ് പദവിയിലിരുന്ന് ഗ്രൂപ്പുകളിക്കാൻ സുരേന്ദ്രന് അനുമതി ഉണ്ടാകില്ല. അതിനാണ് ആർ എസ് എസിന്റെ നിയന്ത്രണം.
ഗ്രൂപ്പുകളെയും പാർട്ടിയെ ഒന്നാകെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വവും സുരേന്ദ്രനുണ്ട്.
ഗ്രൂപ്പിനതീതമായി ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കാനായിരുന്നു തീരുമാനമെങ്കിലും ഇനിയും 4 ജില്ലകൾക്ക് പ്രസിഡന്റുമാരായിട്ടില്ല.
അതേസമയം, വി മുരളീധരൻ കേന്ദ്രമന്ത്രിയും കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനുമായതോടെ സംസ്ഥാനത്ത് മുരളീധര പക്ഷത്തിന് ശക്തമായ മേൽക്കൈ ആണുള്ളത്. ഇത് മറ്റ് ഗ്രൂപ്പുകൾക്ക് ക്ഷീണം ചെയ്യും.