ഡൽഹി: ഡൽഹിയിലും ശക്തിപ്രകടനം നടത്തി കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗം. പൗരത്വ ബിൽ പിൻവലിക്കുക, റബ്ബർ വില ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചുകൊണ്ടായിരുന്നു ജോസ് വിഭാഗത്തിന്റെ നീക്കം.
ഇന്ന് രാവിലെ 11 മണിക്ക് കേരളാ ഹൌസിൽ നിന്നാരംഭിച്ച് ജന്ധർമന്ദിറിൽ സമാപിക്കുന്ന വിധമായിരുന്നു പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചത്.
എം പിമാരായ ജോസ് കെ മാണിയും തോമസ് ചാഴിക്കാടനും യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രെസിഡന്റ് സാജൻ തൊടുകയും നേതൃത്വം നൽകി. ജന്ധർമന്ദിറിൽ ജോസ് കെ മാണി മാർച്ച് ഉത്‌ഘാടനം ചെയ്ത് സംസാരിച്ചു.
https://www.facebook.com/manoj.mtonio/videos/811070749369272/
കേരളത്തിൽ നിന്നും 150 കേരളാ കോൺഗ്രസ് പ്രവർത്തകരെയാണ് മാർച്ചിൽ പങ്കെടുപ്പിക്കുന്നതിനായി ഡെൽഹിയിലെത്തിച്ചത്. ഡൽഹിയിൽ നിന്നുള്ള ഇരുപതിൽ താഴെ പ്രവർത്തകരും പങ്കെടുത്തു.
കേരളത്തിൽ നിന്ന് കോൺഗ്രസോ സി പി എമ്മോ മുസ്‌ലിം ലീഗോ ഒഴികെയുള്ള പാർട്ടികളുടെ സമരത്തിന് ഇത്രയും ആളുകൾ ഡെൽഹിയിലെത്തുന്ന പതിവില്ല. പേരിന് മുപ്പതിൽ താഴെ പേരെ പങ്കെടുപ്പിച്ച് ഒരു ഫോട്ടോ ഫ്രയിമിനുള്ള ചടങ്ങ് സംഘടിപ്പിക്കുകയാണ് ചെറുപാർട്ടികളുടെ പതിവ്.
എന്നാൽ കൃത്യമായ നിർദ്ദേശങ്ങളിലൂടെ വിവിധ ജില്ലകളിൽ നിന്നായി ഇത്രയും പ്രവർത്തകരെ ഡൽഹിയിലെത്തിച്ച് സമരം സംഘടിപ്പിക്കാൻ കഴിഞ്ഞത് ജോസ് വിഭാഗത്തിന്റെ നേട്ടം തന്നെയാണ്.
ജോസഫ് വിഭാഗം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ സമരങ്ങളിൽ പോലും പ്രവർത്തക പങ്കാളിത്തം ഇതിലും ശുഷ്കമായിരുന്നു എന്നിരിക്കെയാണ് ഡൽഹിയിൽ നൂറ്റമ്പതിലേറെപ്പേരെ സംഘടിപ്പിച്ചുകൊണ്ടുള്ള ജോസ് വിഭാഗത്തിന്റെ പുതിയ നീക്കം. സ്റ്റിഫൻ ജോർജ്ജ് ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുത്തു. യൂത്ത്കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനും മാര്‍ച്ചിനു അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു .