ഇടുക്കി: കേരളാ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പദവികള്‍ കൈപ്പിടിയിലൊതുക്കാന്‍ അവസാനം വരെ പൊരുതിയിട്ട് വിജയം കണ്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് തന്നെ പോരാട്ടം തുടരാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം. പിളര്‍പ്പിനുള്ള ശക്തി തങ്ങള്‍ക്കില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിലപാട്.
പിളരണമെങ്കില്‍ സംസ്ഥാന വ്യാപകമായി പുതിയ പാര്‍ട്ടി പുനസംഘടിപ്പിക്കണം. മിക്ക ജില്ലകളിലും കമ്മിറ്റി വിളിക്കാന്‍ പോലുമുള്ള അംഗബലം ജോസഫ് വിഭാഗത്തിനില്ല. ആകെയുള്ള നിലവിലെ 4 ജില്ലാ പ്രസിഡന്റുമാരില്‍ 2 പേരും പിളര്‍പ്പിന് ഒരുക്കമല്ല.
എം എല്‍ എമാരില്‍ ജോസഫും മോന്‍സും കഴിഞ്ഞാല്‍ സി എഫ് തോമസ് ഒപ്പം നില്‍ക്കുമെന്ന് ഉറപ്പില്ല. സി എഫിനെ ജോസഫ് ഗ്രൂപ്പ് ഒപ്പം നിര്‍ത്താന്‍ തുടക്കം മുതല്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം അതിനോട് അനുഭാവപൂര്‍വ്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ നിലവില്‍ 4 പേര്‍ മാത്രമാണ് പഴയ ജോസഫ് വിഭാഗത്തില്‍ നിന്നും പിളര്‍പ്പിന് അനുകൂല നിലപാടുള്ളത്. അതേസമയം, മാണി വിഭാഗത്തില്‍ നിന്നും ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി ജോയ് എബ്രാഹവും മലബാറില്‍ നിന്നുള്ള സീനിയര്‍ ജനറല്‍ സെക്രട്ടറിയും ജോസഫിനൊപ്പം ചേര്‍ന്നേക്കും. എന്നാല്‍ പോലും ജനറല്‍ സെക്രട്ടറിമാരില്‍ അഞ്ചിലൊന്ന് പിന്തുണ പോലും എത്തിക്കാന്‍ കഴിയില്ല.
സംസ്ഥാന കമ്മിറ്റി അംഗങ്ങളില്‍ നൂറോളം പേര്‍ ജോസഫ് വിഭാഗത്തിനൊപ്പം ഉണ്ടെങ്കിലും അവരൊന്നും പ്രവര്‍ത്തകരെ സംഘടിപ്പിക്കാന്‍ മാത്രം പ്രാപ്തരായ നേതാക്കളല്ല. പ്രാതിനിധ്യത്തിന്റെ പേരില്‍ മണ്ഡലം തലത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരെയാണ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയിലേക്ക് നിയോഗിച്ചിരുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും പിളര്‍പ്പ് ഒഴിവാക്കണമെന്ന് പി ജെയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫലത്തില്‍ മോന്‍സ് ജോസഫിന് മാത്രമാണ് പിളര്‍പ്പിനോട് ആഭിമുഖ്യമുള്ളത്. പി ജെ ജോസഫും പിളര്‍പ്പിന് തയാറല്ല. പാര്‍ട്ടി പിളര്‍ന്നാല്‍ ജോസഫിന് ശേഷം ഘടകകക്ഷി നേതാവായി യു ഡി എഫില്‍ മന്ത്രിയാകാം എന്നതാണ് മോന്‍സിന്റെ തന്ത്രം.
പക്ഷേ, അതിന്റെ പേരില്‍ ഒരു പിളര്‍പ്പിന്റെയും സ്വന്തം പാര്‍ട്ടി പുനസംഘടിപ്പിക്കലിന്റെയും റിസ്കും സംഘാടനവും ഏറ്റെടുക്കാന്‍ പി ജെ ഒരുക്കമല്ല. അദ്ദേഹത്തിന് അതിനേക്കാള്‍ താല്പര്യം കാര്‍ഷിക മേഖലയില്‍ തന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഗാന്ധി സ്റ്റഡി സെന്റര്‍ സജീവമാക്കാനാണ്.
യുഡിഎഫിന്റെ പിന്തുണയില്ല ?
കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പിന് തത്ക്കാലം അനുകൂല നിലപാടല്ല കോണ്‍ഗ്രസിനും യു ഡി എഫ് നേതൃത്വത്തിനുമുള്ളത്. 2 കാര്യങ്ങളാണ് യു ഡി എഫ് മുന്നോട്ട് വയ്ക്കുന്നത്. 1. സമവായത്തിലൂടെ ഇരുകൂട്ടരും ചേര്‍ന്ന്‍ പദവികള്‍ പങ്കുവയ്ക്കുക. 2. അതിന് തയാറല്ലെങ്കില്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ത്ത് പാര്‍ട്ടി ഭരണഘടനാ പ്രകാരം പ്രവര്‍ത്തകരുടെ താല്പര്യത്തിന് അനുസരിച്ച് ഭാരവാഹികളെ തെരഞ്ഞെടുക്കുക. ആ തീരുമാനം ഇരു വിഭാഗങ്ങളും അംഗീകരിക്കുക.
എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിക്കില്ലെന്നാണ് ജോസഫിന്റെ നിലപാട്. അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് യു ഡി എഫ് കക്ഷി നേതാക്കള്‍ക്കുമുള്ളത്. ജനാധിപത്യപരമായ രീതിയില്‍ പാര്‍ട്ടിക്കാര്യങ്ങള്‍ നടത്തില്ലെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയമല്ലെന്ന നിലപാടിലാണ് യു ഡി എഫ് നേതാക്കളും.
മാത്രമല്ല, കേരളാ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവും ജോസ് കെ മാണിയെയാണ് പിന്തുണയ്ക്കുന്നതെന്നത് യു ഡി എഫിനും ബോധ്യമുണ്ട്. അതിനാല്‍ തന്നെ പി ജെയുടെ വാദങ്ങള്‍ ദിവസം തോറും ദുര്‍ബലമാകുകയാണ്.