തിരുവനന്തപുരം: ഇടുക്കിയിൽ രോഗബാധിതനായ കോൺഗ്രസ് നേതാവിനെതിരെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ വ്യാപക പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
രോഗം ബാധിച്ചെന്നറിയാതെ നേതാവ് നടത്തിയ യാത്രകൾ തെറ്റായി വ്യാഖ്യാനിക്കുന്ന വിധമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളെന്നതാണ് വിവാദമായത്.
രോഗം സ്ഥിരീകരിച്ച ഉടൻ സർക്കാർ നിർദ്ദേശങ്ങൾക്കൊത്ത് പ്രവർത്തിക്കാനും തന്റെ യാത്രാ വിവരങ്ങൾ അധികൃതർക്ക് കൈമാറാനും അദ്ദേഹം സന്നദ്ധനായിരുന്നു.
എന്നാൽ മുഖ്യമന്ത്രി വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിൽ മഹാമാരി പിടിപെട്ട പൊതുപ്രവർത്തകനെക്കുറിച്ച് പറഞ്ഞത് ഉചിതമായില്ലെന്ന വിമർശനം വ്യാപകമായി ഉയർന്നിരുന്നു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറി കെ എം ഷാജഹാൻ ഇന്ന് എഴുതിയ കുറിപ്പാണ് ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒന്ന്. അതിന്റെ പൂർണ്ണരൂപം ചുവടെ;
"കഴിഞ്ഞ ദിവസം തൊടുപുഴയിൽ രോഗം സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ കാസർകോഡ് മുതൽ തിരുവനന്തപുരം വരെയും, മൂന്നാർ മുതൽ ഷോളയാർ വരെയും സഞ്ചരിച്ചിട്ടുണ്ട്.
സ്കൂളുകൾ, പൊതു സ്ഥാപനങ്ങൾ, നിയമസഭാ മന്ദിരം തുടങ്ങി വലിയ വലിയ സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്. അടുത്ത് ഇടപഴകിയവരിൽ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ട്.
എല്ലാവരും വളരെ ജാഗ്രത പാലിക്കേണ്ട സന്ദർഭത്തിൽ ഒരു പൊതു പ്രവർത്തകൻ ഇങ്ങനെയാണോ പെരുമാറേണ്ടതെന്ന് ചിന്തിക്കണം". കോവിഡ് രോഗമുണ്ട് എന്നറിയാതെ ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട, ഇടുക്കി ജില്ലയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാനെ പൊതുമണ്ഡലത്തിൽ അപകീർത്തിപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന.
രോഗബാധിതനായ എ പി ഉസ്മാൻ്റെ പ്രസ്താവന: "ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗം ഉണ്ട് എന്നറിയുന്നത്. പൊതു പ്രവർത്തകനെന്ന നിലയിൽ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകൾ ചെയ്യുകയും ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
ഇക്കാര്യത്തിൽ എനിക്ക് വലിയ വേദനയും ദു:ഖവുമുണ്ട്. ഫെബ്രുവരി 29 മുതൽ ഞാനുമായി അടുത്ത് ഇടപഴകയിട്ടുള്ളവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടാനും മുൻകരുതലെടുക്കാനും തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു."
"തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിൽ എനിക്ക് ഓർമയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങൾക്കും എന്നെ സമീപിച്ചിട്ടുണ്ട്. പൊതു പ്രവർത്തകനെന്ന നിലയിൽ എന്നെ സ്നേഹിക്കുന്ന സാധാരണക്കാരായ ആളുകളും ഇതിൽ ഉൾപ്പെടുന്നു. എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു".
ഒരാൾ കേരള മുഖ്യമന്ത്രി. മറ്റൊരാൾ ഒരു സാധാരണ കോൺഗ്രസ് നേതാവ്. കേരളം അതിഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ കേരളത്തിൽ. രോഗബാധിതരുടെ എണ്ണം 164.
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 4 ശതമാനം മാത്രമുള്ള കേരളത്തിൽ, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ 19.7 ശതമാനം.
ഒറ്റക്കെട്ടായി,
ഒരുമിച്ച് നിന്ന്,
ഒരു മെയ്യായി,
ഈ പകർച്ച വ്യാധിക്കെതിരെ പോരാടാൻ ജനങ്ങളെ സജ്ജരാക്കേണ്ട മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ നിലവാരവും, താനറിയാതെ വന്ന് രോഗം പിടിപെട്ട രോഗബാധിതനായ ഒരു സാധാരണ കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവനയുടെ നിലവാരവും തമ്മിലുള്ള അന്തരം ജനങ്ങൾക്ക് പരിശോധിക്കാം !