കോട്ടയം: ഇടഞ്ഞ കൊമ്പന്റെ മുകളിൽനിന്നും തിരുമേനിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ആറാട്ട് എതിരേപ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആനയുടെ മുകളില്‍ ഇരിക്കുകയായിരുന്ന തിരുമേനിയെ രക്ഷപെടുത്താന്‍ സാഹസികമായ ഇടപെടലാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരും നാട്ടുകാരും നടത്തിയത്.
ഒടുവില്‍ ആന ആനക്കൊട്ടിലിന് സമീപം നിലയുറപ്പിച്ചപ്പോള്‍ കൊട്ടിലിന്റെ മേല്‍ക്കൂരയില്‍ കയറി നിന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വണ്ണം കൂടിയ കയര്‍ ഇട്ടുകൊടുക്കുകയായിരുന്നു. കയറില്‍ തൂങ്ങിയ തിരുമേനിയെ മുകളില്‍ നിന്നവര്‍ ആദ്യം ആനയുടെ മുകളില്‍ നിന്ന് പൊക്കിയുയര്‍ത്തി. ഇതുകണ്ട ആന ക്ഷുഭിതനായതോടെ ആളുകള്‍ പരിഭ്രാന്തിയിലായി. ഈ സമയം തിരുമേനി കയറില്‍ തൂങ്ങിക്കിടക്കുകയായിരുന്നു.
ആന തിരിച്ച് വന്ന് തിരുമേനിയുടെ കാലില്‍ പിടിക്കാന്‍ ഉയരമുള്ള പാകമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെ സാഹസികമായാണ് മേല്‍ക്കൂരയില്‍ തൂങ്ങിക്കിടന്ന തിരുമേനിയെ മുകളില്‍ നിന്നവര്‍ എടുത്തുയര്‍ത്തി മുകളിലേക്ക് കയറ്റി രക്ഷപെടുത്തുകയായിരുന്നു. ഡോ.ശശിദേവ് മയക്കുവെടി വച്ചശേഷം ഫയര്‍ ഫോഴ്‌സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്.
തിരക്കില്‍പ്പെട്ട് കുട്ടികളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.