കോട്ടയം: പി ജെ ജോസഫ് വിഭാഗം മാണി ഗ്രൂപ്പില്‍ നിന്നുള്ള സി എഫ് തോമസിനെ മുന്നില്‍ നിര്‍ത്തി സമവായം ചര്‍ച്ച ചെയ്തത് ജോസ് വിഭാഗത്തെ കെണിയില്‍ വീഴ്ത്താനായിരുന്നെന്ന ആരോപണവുമായി മാണി വിഭാഗം.
ചെയര്‍മാന്‍ സ്ഥാനം സി എഫിന് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ പി ജെ എന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ തന്ത്രം. മാണി വിഭാഗത്തിന്റെ കൈവശമിരുന്ന രണ്ട് പദവികളും ആവശ്യപ്പെട്ടു എന്ന പേരുദോഷം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ഇതുപ്രകാരം സി എഫ് തോമസ് നിഷ്പക്ഷ നിലപാട് അഭിനയിച്ചു.
യഥാര്‍ത്ഥത്തില്‍ ജോസഫ് വിഭാഗത്തിനൊപ്പമായിരുന്നു സി എഫ് തോമസിന്റെ നിലപാട്. കെ എം മാണി മരിക്കുന്നതിന് മുമ്പ് തന്നെ സി എഫ് തോമസിന്റെ നിലപാട് അതായിരുന്നു. മാണിയുടെ മരണശേഷം സി എഫ് നിഷ്പക്ഷത അഭിനയിച്ചത് ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ നേടാനായിട്ടായിരുന്നു.
ഈ പായ്ക്കേജ് ജോസ് കെ മാണി അംഗീകരിച്ചാല്‍ ഫലത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പദവിയും ലീഡര്‍ സ്ഥാനവും ജോസഫിന്റെ പക്കലാകുമായിരുന്നു. ആ തന്ത്രമാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ചെയര്‍മാനായി മാറിയതോടെ ജോസ് കെ മാണി തകര്‍ത്തത്. അതോടെ സി എഫ് തോമസ് 'നിഷ്പക്ഷ നാടകം' ഉപേക്ഷിച്ച് സുഹൃത്തായ ജോസഫിനൊപ്പം ചേര്‍ന്നു !
നിലവില്‍ രണ്ടു ഗ്രൂപ്പുകളും അംഗീകരിക്കുന്ന വസ്തുത ഒന്നാണ്; ജോസ് കെ മാണിയാണ് ചെയര്‍മാന്‍ എന്നത്. ഇനി അത് സംബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പിന്റെ ആധികാരികത കോടതി മുഖേന പരിശോധിച്ച് ഉറപ്പിക്കുക മാത്രമാണ് പോംവഴി. പി ജെ ജോസഫ് ആദ്യം ചെയ്യാന്‍ ആലോചിച്ച കാര്യമായിരുന്നു ഇത്. അതിനായി ഒരു തവണ സംസ്ഥാന കമ്മിറ്റിയും ഒരിക്കല്‍ ഹൈപവര്‍ കമ്മിറ്റിയും ജോസഫ് വിളിച്ചതാണ്. പക്ഷെ, തന്ത്രപരമായ ഇടപെടലിലൂടെ അത് തകര്‍ത്തത് ജോസ് കെ മാണിയാണ്.
തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വച്ച് പി ജെ ജോസഫിനെ ചെയര്‍മാനായി തെരഞ്ഞെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഇത് സ്റ്റേ ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ് ജോസ് കെ മാണി വിഭാഗം കയ്യില്‍ വച്ച് കൊടുത്തത്. അന്ന് ജോസഫ് ചെയര്‍മാനായിരുന്നെങ്കില്‍ ഇപ്പോള്‍ ജോസഫിന്റെ ഗതി വരുമായിരുന്നു ജോസ് കെ മാണിക്ക്.
ഏതെങ്കിലും കോടതിയിലെത്തി സ്റ്റേയില്‍ നിയമയുദ്ധം തുടങ്ങണമായിരുന്നു. ഇപ്പോള്‍ ആ അവസ്ഥയിലാണ് പി ജെ ജോസഫ്. ജോസ് കെ മാണി തട്ടിയെടുത്ത ചെയര്‍മാന്‍ പദവി എങ്ങനെ തിരിച്ചുപിടിക്കണമെന്നതാണ് ഇപ്പോള്‍ ജോസഫിന്റെ അജണ്ട.