പാലാ: കിഴക്കൻ മേഖലയിൽ നടന്ന ഉരുൾപൊട്ടലിലും മീനച്ചിലാർ കരകവിഞ്ഞ് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയതിനെ തുടര്‍ന്നു പാലാ ടൗണില്‍ വെള്ളം ഉയരുകയാണ്. പാലായിൽ ബൈപാസു വഴിയാണ് വാഹനങ്ങൾ കടന്നു പോകുന്നത്.
പാലാ-ഈരാറ്റുപേട്ട റൂട്ടിൽ മൂന്നാനിയിലും പാലാ-വലവൂർ റൂട്ടിൽ മുണ്ടുപാലത്തും ഏഴാച്ചേരി റൂട്ടിൽ കരൂരും വെളളം കയറിയതിനെത്തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു.
ജോസ് കെ മാണി എം പി വെള്ളം കയറിയ കടകളില്‍ നിന്നും സാധനങ്ങള്‍ എടുത്തുമാറ്റാനും മറ്റും സഹായവുമായി എത്തിയിരുന്നു. അടുക്കത്ത് ഉരുള്‍ പൊട്ടിയ വിവരം ജോസ് കെ മാണി എംപി അറിയുന്നത് പുലര്‍ച്ചെ മൂന്ന് മണിക്കാണ്. തുടര്‍ന്ന് ജില്ലാ കളക്ടറെയും തഹസില്‍ദാര്‍മാരെയും വിളിച്ചു. വ്യാപാരികളെയും വ്യവസായികളെയും വിളിച്ച് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ മാറ്റുവാനും മറ്റും സഹായിച്ചു.
പാലാ-തൊടുപുഴ റൂട്ടിൽ കൊല്ലപ്പള്ളിയിൽ വെള്ളം കയറി ചെറുവാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. കൊല്ലപ്പള്ളി-കുറുമണ്ണ് റൂട്ടിലും കടനാട് റൂട്ടിലും വാഹനഗതാഗതം പൂർണമായും തടസപ്പെട്ടു. പാലാ-കുറവിലങ്ങാട് റൂട്ടിൽ വള്ളിച്ചിറ മണലേൽപ്പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
പാലാ-പൊൻകുന്നം റോഡിൽ കടയത്തും പന്ത്രണ്ടാം മൈലിലും വെള്ളം കയറി. തീക്കോയി-വാഗമൺ റോഡിൽ നാലു സ്ഥലത്ത് മണ്ണിടിഞ്ഞു വീണതിനാൽ ഗതാഗതം തടസപ്പെട്ടു. പനയ്ക്കപ്പാലത്ത് കെട്ടിടത്തിന്‍റെ തിട്ടയിടിഞ്ഞുവീണ് രണ്ട് അന്യദേശത്തൊഴിലാളികൾക്ക് പരിക്കേറ്റു.
പനയ്ക്കപ്പാലം, അന്പാറ, മൂന്നാനി, ചെത്തിമറ്റം, പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുൻവശം, മുനിസിപ്പൽ സ്റ്റേഡിയം ജംഗ്ഷൻ, ടൗൺ ഹാളിനു മുൻവശം, കൊട്ടാരമറ്റം, മുത്തോലി, ചേർപ്പുങ്കൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനാൽ ഇതു വഴിയുള്ള ചെറിയവാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.
തലനാട് പഞ്ചായത്തിലെ അടുക്കം, അത്തിക്കളം എന്നിവിടങ്ങളിലും തീക്കോയി പഞ്ചായത്തിലെ കാരികാട്, മംഗളഗിരി എന്നിവിടങ്ങളിലുമാണ് പുലർച്ചെ ഉരുൾപൊട്ടലുണ്ടായത്.
രാത്രി ആഞ്ഞുവീശിയ കാറ്റിൽ പ്രദേശത്ത് വ്യാപകകൃഷിനാശം സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് റബർ മരങ്ങൾ ഓടിഞ്ഞുവീണു. വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. പാലാ മുത്തോലി സെന്‍റ് ആന്‍റണീസ് സ്കൂളിലും ഏഴാച്ചേരി സ്കൂളിലും ദുരിതാശ്വാസക്യാന്പ് പ്രവർത്തനം ആരംഭിച്ചു. മുത്തോലിയിൽ 25 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
ജോസ് കെ. മാണി എംപി ക്യാമ്പ് സന്ദർശിച്ച് ദുരിതാശ്വാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാത്രിയിൽ തന്നെ പോലീസ് മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകിയിരുന്നു.