കൊച്ചി: കുട്ടനാട് സീറ്റ് യു ഡി എഫിൽ കോൺഗ്രസ് ഏറ്റെടുത്തേക്കും. കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ ഇരുവിഭാഗങ്ങളും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും പകരം സീറ്റ് വാങ്ങി കോൺഗ്രസിന് കുട്ടനാട് വിട്ടുകൊടുക്കുന്നതിൽ ഇരു വിഭാഗങ്ങൾക്കും കാര്യമായ എതിർപ്പില്ല.
കഴിഞ്ഞ തവണ ജോസഫ് ഗ്രൂപ്പ് നോമിനി മത്സരിച്ച സീറ്റെന്ന നിലയിൽ ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദത്തിനാണ് കുട്ടനാട്ടിൽ യു ഡി എഫ് മുൻതൂക്കം കല്പിക്കുന്നത്. എന്നാൽ ജോസ് കെ മാണി വിഭാഗത്തെ അവഗണിച്ചുകൊണ്ട് അത് നടപ്പിലാക്കാനുമാകില്ല.
ഇതിനിടെ ജനാധിപത്യ കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്ജ് സ്വന്തം പാർട്ടി ഉപേക്ഷിച്ചു ജോസഫ് ഗ്രൂപ്പിൽ ചേരാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ ജോസഫ് കുട്ടനാട് സീറ്റ് കോൺഗ്രസുമായി വാച്ചുമാറാൻ ഒരുക്കമാണ്. പകരം കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച മൂവാറ്റുപുഴയാണ് ജോസഫ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
ഫ്രാൻസിസ് ജോർജ്ജിന്റെ സ്വന്തം മണ്ഡലമായ മൂവാറ്റുപുഴയിൽ അടുത്ത തവണ ഫ്രാൻസിസ് ജോർജ്ജിന് സീറ്റ് നൽകാനാണ് ജോസഫിന്റെ നീക്കം. ഈ ധാരണയിലാണ് ഫ്രാൻസിസ് ജോർജ്ജ് ജോസഫ് വിഭാഗത്തിലേക്ക് വരുന്നത്.
കോതമംഗലം സീറ്റ് ജോണി നെല്ലൂരിന് മത്സരിക്കാൻ നൽകാമെന്ന് നേരത്തെ ജോസഫും ജോണിയും തമ്മിൽ ധാരണയുണ്ട്. കഴിഞ്ഞ തവണ ജോസഫ് വാഴയ്ക്കൻ മത്സരിക്കുകയും അതിനു മുമ്പ് അദ്ദേഹം വിജയിക്കുകയും ചെയ്ത മൂവാറ്റുപുഴ ജോസഫിന് വിട്ടുനൽകാൻ കോൺഗ്രസിനു ബുദ്ധിമുട്ടുണ്ട്.
എന്നാൽ തൽക്കാലം ഈ ചർച്ച നീട്ടിക്കൊണ്ടു പോകാതെ കേരളാ കോൺഗ്രസിനൊരു പകരം സീറ്റെന്ന ധാരണയിൽ കുട്ടനാട് കോൺഗ്രസ് ഏറ്റെടുക്കാനാണ് സാധ്യത.
കേരളാ കോൺഗ്രസിന് പകരം നൽകുന്ന സീറ്റിൽ അടുത്ത തവണ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച് തീരുമാനം പിന്നീടാകാം എന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചേക്കും. എന്നാൽ തങ്ങൾക്ക് അനുകൂലമായ നിലപാട് കോൺഗ്രസിനെക്കൊണ്ട് പരസ്യമായി പ്രഖ്യാപിക്കാനാണ് ജോസഫിന്റെ നീക്കം.
കോൺഗ്രസ് കുട്ടനാട് ഏറ്റെടുത്താൽ ജോസഫ് വാഴയ്ക്കൻ, ഡി സി സി പ്രെസിഡന്റ് എം ലിജു, അഡ്വ. അനിൽ ബോസ് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്.