ഇടുക്കി: സീറോ മലബാര്‍ സഭയില്‍ ഭൂമി വിവാദത്തിന്റെ മറവില്‍ അരങ്ങേറിയ വിമത നീക്കങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ പ്രസംഗം.
ഇടയനെ അടിച്ച് ആടുകളെ ചിതറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നു സൂസപാക്യം പറഞ്ഞു. എന്നാല്‍ സത്യത്തില്‍ അടിയുറച്ച് നിശബ്ദതയില്‍ എല്ലാം സഹിക്കുന്ന ഇടയനെ ആര്‍ക്കും തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഇടുക്കി വാഴത്തോപ്പ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങില്‍ വചന സന്ദേശം നല്കി സംസാരിക്കുകയായിരുന്നു കെ സി ബി സി അധ്യക്ഷന്‍ കൂടിയായ മാര്‍ സൂസപാക്യം.
സഭയില്‍ അരങ്ങേറിയ വിമത നീക്കങ്ങള്‍ക്കെതിരെ നടപടി എടുക്കാതിരുന്ന സഭാ സിനഡിനെ പരോക്ഷമായി വിമര്‍ശിക്കാനും സഭയിലെ 36 മെത്രാന്മാരെയും വേദിയിലിരുത്തി മാര്‍ സൂസപാക്യം തയാറായി. സഭയില്‍ തെറ്റുകള്‍ തിരുത്താന്‍ കാലതാമസം എടുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശിക്ഷണ നടപടികള്‍ കൈക്കൊള്ളാന്‍ വൈകുമ്പോള്‍ സഭയില്‍ ദുര്‍മാര്‍ഗ്ഗങ്ങള്‍ കടന്നുകൂടും. വ്യക്തികളുടെ സല്‍പ്പേരും സഭയുടെ മഹത്വവും സംരക്ഷിക്കാന്‍ തെറ്റുകള്‍ തിരുത്തപ്പെടണം. അതിനു കാലതാമസവും വിമുഖതയും ഉണ്ടാകും. സഭാ നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മെത്രാന്മാരെയും സാക്ഷിയാക്കി സൂസപാക്യം പറഞ്ഞു.
സ്നേഹത്തിനായി ബലിയർപ്പിക്കുന്ന വൈദികർക്കു കടുത്ത സംഘർഷം അനുഭവിക്കേണ്ടി വരുന്നുണ്ട്. തന്നെ ഭരമേൽപ്പിച്ച വലിയ ഇടയനു വേണ്ടി സഹിക്കേണ്ടിവരും. നല്ലയിടന്റെ ചിത്രമാണിത്. ആടുകൾ മേയുകയും നീരുറവകളിൽനിന്നു പാനം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും ചെന്നായ്ക്കളുടെ ക്രൂരത അനുഭവിക്കേണ്ടിവരുന്നുണ്ട്.
യേശുവിനെ മുന്നിൽ കണ്ടുകൊണ്ടു സഹിക്കേണ്ടി വരും. നല്ലിടയന്റെ ചിത്രം സുവിശേഷത്തിൽ തെളിഞ്ഞു വരുന്നു. തിക്താനുഭവത്തിലൂടെ കടന്നു പോകുന്ന ദൈവത്തിന്റെ അഭിഷിക്തരുണ്ട്. യേശുവിനെ അനുഗമിക്കാൻ രണ്ട് വഴികളില്ല. ശിഷ്യനു ഗുരുവിനെക്കാൾ വ്യത്യസ്തമായ വഴികളില്ല. പീഡനങ്ങളും തിക്താനുഭവങ്ങളും ശിഷ്യനും ഏറ്റുവാങ്ങണം. പച്ചമരത്തോട് ഇതാണ് ചെയ്യുന്നതെങ്കിൽ ഉണക്കമരത്തോടു എന്തും ചെയ്യാം.
ഗുരു എപ്പോഴും എതിരാളികളുടെ പീഡനത്തിലൂടെയും പരിഹാസത്തിലൂടെയും കടന്നുപോകുന്നുണ്ട്. എന്നാൽ, ഒരു തലമുടിയിഴ പോലും പറിച്ചു കളയാൻ ഇവർക്കു കഴിയില്ല. കൂടെ എപ്പോഴും സംരക്ഷകനായി യേശുവുണ്ടെന്നു അറിയണം - അദ്ദേഹം പറഞ്ഞു.
ക്രിസ്തുവിന്റെവഴി തെരഞ്ഞെടുക്കാൻ ശ്രമിക്കാത്തവർക്ക് ഇതെല്ലാം മനസിലാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശിഷ്യൻ ഗുരുവിനെക്കാൾ സ്മാർട്ടാകാൻ ശ്രമിക്കുന്ന കാലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവിന്റെ വാക്കുകളിൽ വെള്ളം ചേർത്തു സ്വന്തം സുഖത്തിനുവേണ്ടി ശിഷ്യൻ ഉപയോഗിക്കാൻ ശ്രമിക്കരുത്. സ്നേഹത്തിൽ ഉണ്ടായിരിക്കേണ്ട ത്യാഗമാണ് മാർ നെല്ലിക്കുന്നേൽ “സ്നേഹം സത്യത്തിലും പ്രവൃത്തിയിലും’ കൂടെ അർഥമാക്കുന്നത്.