ഡൽഹി: ഒരിക്കൽ പോലും കേന്ദ്രമന്ത്രി പോലുമാകാത്ത എൻ കെ പ്രേമചന്ദ്രൻ എം പിയുടെ മകൻ കാർത്തിക്കിന്റെയും കാവ്യയുടെയും വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തത് ഇന്ത്യയുടെ വി വി ഐ പി നിര ഒറ്റക്കെട്ടായി.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിങ്ങനെ വി വി ഐ പി നിര ഒന്നടങ്കം അണിനിരന്ന മറ്റൊരു മലയാളി വിവാഹം ഡൽഹിയിൽ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.
മികച്ച പാർലമെന്റേറിയനും വാഗ്മിയുമായ എൻ കെ പ്രേമചന്ദ്രനോട് കക്ഷി - രാഷ്ട്രീയ ഭേദമന്യേ ഇന്ത്യയിലെ രാഷ്ട്രീയ - ഭരണ നേതൃത്വത്തിനുള്ള സ്നേഹബഹുമാനങ്ങൾ വെളിവാക്കുന്നതായിരുന്നു ബുധനാഴ്ച വൈകിട്ട് ഡൽഹി വെസ്റ്റേൺ കോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാര ചടങ്ങ്.
രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിട്ടെത്തി വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ച് പൂച്ചെണ്ട് കൈമാറി. രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കാ ഗാന്ധിക്കും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനുമൊപ്പമാണ് ചടങ്ങിനെത്തിയത്.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും എച്ച് ഡി ദേവഗൗഡയും ചടങ്ങിനെത്തി. പ്രതിപക്ഷത്ത് നിന്നുള്ള ലോക്സഭാംഗമായിട്ടും മുതിർന്ന കേന്ദ്രമന്ത്രിമാരായ ധനമന്ത്രി നിർമ്മലാ സീതാരാമൻ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ഡോ. രവി ശങ്കർ പ്രസാദ്, രാംവിലാസ് പാസ്വാൻ എന്നിവർ സജീവമായി തന്നെ ചടങ്ങിൽ സംബന്ധിച്ചു.
എൻ സി പി അധ്യക്ഷൻ ശരദ് പവാർ, മകൾ സുപ്രിയ സുലേ എം പി, എ കെ ആന്റണി, കോൺഗ്രസ് യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, ഡി എം കെ നേതാവ് കനിമൊഴി, ഡി രാജ, പി കെ കുഞ്ഞാലിക്കുട്ടി എം പി, ജോസ് കെ മാണി എം പി, എന്നിവരും നിരവധി എം പിമാരും എം എൽ എമാരും ചടങ്ങിൽ സംബന്ധിച്ചു.