രാജ്യസഭാ സീറ്റിന്റെ പേരില്‍ നേതാക്കളെ വിമര്‍ശിക്കുന്ന വി ടി ബാലറാം എം എല്‍ എ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് തെരഞ്ഞെടുപ്പ് ചുമതല ഉപേക്ഷിച്ച് അമേരിക്കയില്‍ സുഖവാസത്തിന് പോയതായ ഗുരുതര ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്‍ എസ് നുസൂര്‍ രംഗത്ത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആലാ പഞ്ചായത്തിന്റെ ചുമതല ബലറാമിനായിരുന്നു. ഇവിടെ സ്ഥാനാര്‍ഥിയ്ക്കായി അച്ചടിച്ച ആയിരക്കണക്കിന് പോസ്റ്ററുകളും ഫ്ലക്സ് ബാനറുകളും വിതരണം ചെയ്യാന്‍ ആളില്ലാതെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കെട്ടിക്കിടന്ന പഞ്ചായത്താണ് ആല.
ഇവിടെ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാന്റെ ഭൂരിപക്ഷ൦ 866 വോട്ട് ആയിരുന്നു. കഴിഞ്ഞ തവണ 440 വോട്ടിന്റെ മാത്രം ഭൂരിപക്ഷം ഉണ്ടായിരുന്നിടത്ത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാക്കി.
ഇക്കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുംവിധം പരിഹാസ രൂപേണയാണ് ബലറാമിനെ വിമര്‍ശിച്ച് നുസൂര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
നുസൂറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട ബൽറാം സാർ,
രാജ്യസഭാ സീറ്റ് മായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയിട്ടില്ലാ. നിങ്ങൾ കുറച്ച് വ്യക്തിത്തങ്ങൾ രാജ്യസഭയിൽ ജോസ് കെ മാണിക്ക് ഇനി വോട്ട് ചെയ്യില്ലാ എന്ന് വിശ്വസിക്കുന്നു.
എന്തായാലും നിങ്ങളുടെ പരിശ്രമത്തിൽ ഒരു മുതിർന്ന ചെറുപ്പക്കാരന് ആശ്വാസം ലഭിച്ചു.തിരിച്ച് അദ്ദേഹവും നിങ്ങളെ സഹായിക്കുമായിരിക്കും.
കാര്യത്തിലേക്ക് വരാം..
കേരളം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പാണ് ചെങ്ങന്നൂർ ഉപ തിരഞ്ഞെടുപ്പ് .അതിൽ നമ്മൾ ഇരുപതിനായിരം വോട്ടിന് തോറ്റു. അറിഞ്ഞു കാണുമല്ലോ?അവിടെ കേരളത്തിലുള്ള എല്ലാ നേതാക്കളും ഒരു ദിവസമെങ്കിലും വന്ന് പോയിരുന്നു. താങ്കൾക്ക് ആലാ പഞ്ചായത്തിന്റെ ചുമതല ഉണ്ടായിരുന്നു എന്ന് ഏതോ വഴിപോക്കർ പറയുന്ന കേട്ടു.
താങ്കൾ ഇതറിയാതെ കുടുംബമായി അമേരിക്കക്ക് സുഖവാസത്തിന് പോയെന്നും അവർ പറയുന്നു. ഈ അവരെന്നു പറയുന്നതേ അവിടെ വെയിലത്തും മഴയത്തും പണിയെടുത്ത കുറെ മണ്ടൻമാരായ ആളുകളാണ്. അവരാണ് നിങ്ങൾക്ക് അനുകൂലമായി എ കെ ജി വിഷയത്തിൽ മുദ്രാവാക്യം വിളിച്ചത്.
നമ്മൾ ആദർശവാന്മാരല്ലേ? ഇതൊക്കെ ശത്രുക്കളായിരിക്കും. അമേരിക്കയിൽ എല്ലാപേർക്കും സുഖം എന്ന് വിശ്വസിക്കുന്നു. ഇവിടെയും എല്ലാ കോൺഗ്രസുകാർക്കും സുഖം.
എന്ന്
പ്രവർത്തകർ.