പാലാ: കെ എം മാണിയുടെ ദീര്‍ഘവീക്ഷണവും രാഷ്ട്രീയ സമ്പത്തും അപാരമായിരുന്നു. അതില്ലാതെ പോയതിന്റെ അപകടമാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയും മകന്‍ ജോസ് കെ മാണിയും ഇന്ന് അനുഭവിക്കുന്നത്.
54 വര്‍ഷം പാലായുടെ അധിപനായിരുന്ന കെ എം മാണിസാറിന് ഓരോ പാലാക്കാരന്റെയും മനസ് മാറുന്നത് കൃത്യമായി മനസിലാക്കാന്‍ കഴിവുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സ്വന്തം വീട്ടിലെത്തുന്ന അണികളെ നോക്കി അവരുടെ പ്രദേശത്ത് നടക്കുന്ന അടിയൊഴുക്കുകള്‍ പ്രവചിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു.
മീനച്ചിലില്‍ എല്ലാം ഭദ്രമെന്ന് മണ്ഡലം പ്രസിഡന്റ് പറഞ്ഞാല്‍ മാണിസാര്‍ പറയും - "അവിടെ ചില പ്രശ്നങ്ങള്‍ ഉണ്ട്; ഇന്നയാളുകളെ കൈകാര്യം ചെയ്യണം. പിന്നെ ചെയ്യേണ്ടത് എനിക്കറിയാം" എന്ന്, പെട്ടെന്നൊരു ദിവസത്തെ മിന്നല്‍ സന്ദര്‍ശനവും പിന്നെയൊരു ദിവസം ആ പ്രദേശത്ത് നിന്നുള്ള ചില പ്രമുഖര്‍ ആളൊഴിഞ്ഞ നേരത്ത് പുറകുവശത്തെ സിറ്റൌട്ട് വഴി പാലാ വീട്ടിലെത്തി സാറിനെ കാണുകയും ചെയ്യുന്നതോടെ അവിടെ ലീഡ് ഉറപ്പായി.
പിന്നില്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് മാണിസാര്‍ മുന്‍കൂട്ടി പറയും. അതെല്ലാം മനസിലാക്കി മൂവായിരത്തിനാണെങ്കിലും ഇനി മുന്നൂറിനാണെങ്കിലും ജയിക്കാനുള്ള തന്ത്രം അദ്ദേഹം പയറ്റിയിരിക്കും.
ശത്രുപക്ഷത്തുള്ളവരെയും വിമര്‍ശിക്കുന്നവരെയുമാണ് കെ എം മാണി തിരഞ്ഞുപിടിച്ച് കൂടെ നിര്‍ത്തുന്നത്. ആ മെയ് വഴക്കം ജോസ് കെ മാണിക്കില്ല. മണ്ഡലത്തിലെ അടിയൊഴുക്കുകള്‍ തിരിച്ചറിയാതെ പോയി. അത് ചൂണ്ടിക്കാണിച്ചാല്‍ ശത്രുക്കള്‍ പറയുന്നതാണെന്ന് വിശ്വസിച്ചു. 15000 ഭൂരിപക്ഷം കിട്ടുമെന്ന് ജോസ് കെ മാണി പക്ഷം വിലയിരുത്തിയിടത്താണ് 2947 വോട്ടിന് കാപ്പന്‍ ജയിക്കുന്നത്.
മാണി സാര്‍ ഉണ്ടായിരുന്നെങ്കില്‍ അതൊരിക്കലും സംഭവിക്കില്ല. സാഹചര്യങ്ങള്‍ അതൊക്കെ ആയിരുന്നാലും അതിനുള്ള പരിഹാരവും അദ്ദേഹം കണ്ടെത്തിയിരുന്നു. തന്ത്രങ്ങളൊരുക്കി വിജയം ഉറപ്പാക്കും. ജോസ് കെ മാണിയുടെ ശൈലി ഒപ്പം നില്‍ക്കുന്നവരെ മാത്രം കേള്‍ക്കുന്നതാണ്. എതിര് നില്‍ക്കുന്നവരെ എഴുതി തള്ളും. അത്തരക്കാരെയെല്ലാം തനിക്കൊപ്പം ചേര്‍ക്കുന്ന മാണിസാറിന്റെ തന്ത്രം കൈമോശം വന്നതാണ് പാലായിലെ പരാജയ കാരണം.