ശുദ്ധവായു, ജീവിതനിലവാരം, ആരോഗ്യം,വിദ്യാഭ്യാസം എന്നിവയെ അടിസ്ഥാനമാക്കി ഹാർവേഡ് യൂണിവേഴ്‌സിറ്റിയും , ടാറ്റാ ട്രസ്റ്റും രാജ്യത്തെ ലോക്സഭാമണ്ഡലങ്ങളിൽ നടത്തിയ സർവേയിൽ പത്തനം തിട്ടയാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്.
പ്രകൃതിമനോഹരിയായ പത്തനംതിട്ടയിലെ ജലവായു രാജ്യത്തെ 123 നഗരങ്ങളെ അപേക്ഷിച് വളരെ ഔന്നത്യനിലാവാരം പുലർത്തുന്നതും വികസിതരാജ്യങ്ങളിലേതിന് തുല്യവുമാണ്. മാനവശേഷിയിലും കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണത്തിലും പത്തനംതിട്ട വികസിതരാജ്യങ്ങൾക്കൊപ്പമോ അതിലും മുന്നിലോ ആണ്.ഇന്ത്യയിൽ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിന് ഏറ്റവും സുരക്ഷിതമായ സ്ഥലം പത്തനംതിട്ടയാണെന്നു റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു.
നോബൽ സമ്മാനജേതാവ് അമർത്യാസെൻ പത്തനംതിട്ടയിലെ ഉന്നതനിലവാരമുള്ള ആരോഗ്യപരിപാലനം മനസ്സിലാക്കിയിട്ടാണ് ആരോഗ്യരംഗത്ത് കേരളാമോഡൽ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനെ ഉപദേശിച്ചത്.
വെടിപ്പും വൃത്തിയുമുള്ള ആശുപത്രികൾ, സേവനസന്നദ്ധരായ ഡോക്ടർമാരും ,ഉദ്യോഗസ്ഥരും. പ്രൈമറി ഹെൽത്ത് സെന്ററുകൾ ജനാരോഗ്യകേന്ദ്രങ്ങളായി മാറിയതോടെ രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ ക്ലിനിക്ക് സമയം നീട്ടിയത് വലിയ നേട്ടമായി.മുൻപ് ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു OP സമയം.അതിലുപരി ആശുപത്രികളിൽ തിരക്ക് വളരെ കുറവാണത്രേ.അതിനുള്ള കാരണം ഫീൽഡ് സ്റ്റാഫിന്റെ നിപുണതതന്നെ യാണ്.
പത്തനംതിട്ടയിലെ വിവിധ ബാങ്കുകളിലായി 5400 കോടി രൂപ ഡിപ്പോസിറ്റ് ഉണ്ട്. ഇതും റിക്കാർഡാണ്. ഈ പണം അധികവും വിദേശമലയാളികൾ അയച്ചതാണ്. പത്തനംതിട്ട ജില്ലയ്ക്കു 100 കിലോമീറ്റർ ദൂരത്തിൽ രണ്ട് അന്താരാഷ്ട്രവിമാനത്താവളങ്ങൾ നിലവിലുണ്ട്.മൂന്നാമതൊന്നുകൂടി വരാനും പോകുന്നു.
പത്തനംതിട്ട ജില്ലയിൽ 5 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ ഭാരകുറവ് ശരാശരിയിൽ നിന്ന് 12.50 ശതമാനമാണ് .എന്നാൽ ദേശീയ ശരാശരിയാകട്ടെ ഇതിലും 33% കൂടുതലാണെന്നോർക്കണം. ഇക്കാര്യത്തിൽ കൊല്ലം ജില്ലയ്ക്കാണ് ഒന്നാം സ്ഥാനം 10.8%. മൂന്നാം സ്ഥാനം തിരുവനന്തപുരവും 17.3 %.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ 3 ഗ്രാമങ്ങൾക്ക് ഒരു പ്രൈമറി ഹെൽത്ത് സെന്റർ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത് മികച്ച ഉദാഹരണമാണ്.അതായത് ഒരോ 3.95 കിലോമീറ്ററിലും ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രം നിലവിലുണ്ട്. ദേശീയ ശരാശരിയിൽ ഇത് 7.50 കിലോമീറ്ററിൽ ഒന്ന് എന്നതാണ് നില.
കേരളത്തിലെ ആകെയുള്ള 20 ലോക്സഭാമണ്ഡലങ്ങളിൽ 15 ഉം ജനങ്ങളുടെ ജീവിതനിലവാരം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ മുൻപന്തിയിലാണെന്നും സർവേ വ്യക്തമാക്കുന്നു. വരാൻപോകുന്ന ലോക്‌സഭയിലെ എം.പി മാർക്ക് വഴികാട്ടിയായി ഈ റിപ്പോർട്ട് സമർപ്പിക്കാനാണ് നീക്കം.