ഡല്‍ഹി: യു ഡി എഫില്‍ പ്രവേശിക്കാനുള്ള നീക്കവുമായി പി സി ജോര്‍ജ്ജ് എം എല്‍ എ ഡല്‍ഹിയില്‍. ഇന്ന് ഡല്‍ഹിയില്‍ സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി മാധവന്‍ നായരെ കണ്ട ജോര്‍ജ്ജ് കേരളത്തില്‍ യു ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അറിയിച്ചു.
നേരത്തെ ബി ജെ പി മുന്നണിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയും നിയമസഭയില്‍ ബി ജെ പി അംഗം ഓ രാജഗോപാലിനൊപ്പം ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്ത ജോര്‍ജ്ജ് പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കുണ്ടായ മൊത്തം തോല്‍വിയുടെ പശ്ചാത്തലത്തിലാണ് ബി ജെ പി ബന്ധം ഉപേക്ഷിച്ച് പുതിയ സാധ്യതകള്‍ തേടുന്നത്.
കേരളത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി കഴിഞ്ഞ ദിവസം ജോര്‍ജ്ജ് ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍ ബി ജെ പി പക്ഷത്തെത്തിയ സാഹചര്യത്തില്‍ ജോര്‍ജ്ജിനെ തിരിച്ചെടുക്കുന്നതിലുള്ള വിമുഖത അവര്‍ ജോര്‍ജ്ജിനെ അറിയിച്ചു.
മാത്രമല്ല, ഇപ്പോള്‍ യു ഡി എഫിലെ പ്രധാന ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്.
മാണിയുടെ താല്പര്യത്തിനനുസരിച്ചായിരിക്കും മുസ്ലീം ലീഗും നിലപാട് സ്വീകരിക്കുക. ഇതിനാല്‍ തന്നെ കോണ്‍ഗ്രസ് അനുവദിച്ചാലും യു ഡി എഫിലേ മറ്റ് കക്ഷികള്‍ എതിര്‍പ്പ് അറിയിച്ചാല്‍ ജോര്‍ജ്ജിന്റെ മുന്നണി പ്രവേശനം അസാധ്യമാകും.
ഈ സാഹചര്യത്തിലാണ് വടക്കേ ഇന്ത്യയിലുള്ള ശക്തനായ ബിഷപ്പിന്റെ സഹായത്തോടെ ജോര്‍ജ്ജ് സോണിയാ ഗാന്ധിയുടെ ഓഫീസുമായി ആശയവിനിമയം നടത്തിയത്. സോണിയാ ഗാന്ധിയെ കാണാനാണ് ജോര്‍ജ്ജ് അനുവാദം ചോദിച്ചിരുന്നത്. അനുമതി ലഭിച്ചില്ല. തുടര്‍ന്നാണ് മാധവന്‍ നായരുമായി ആശയവിനിമയം നടത്തി മടങ്ങിയത്.
കത്തോലിക്കാ സഭയിലെ മറ്റ് ചില ബിഷപ്പുമാരും ജോര്‍ജ്ജിന്റെ യു ഡി എഫ് പ്രവേശനത്തെ അനുകൂലിക്കുന്നുണ്ട്. അടുത്തിടെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് ജോര്‍ജ്ജ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു.
ഇത് സഭാ നേതൃത്വത്തെ ജോര്‍ജ്ജിനെ സ്വീകാര്യനാക്കി. അതിനാല്‍ ബിഷപ്പുമാരുടെ പിന്തുണയോടുകൂടിയാണ് ജോര്‍ജ്ജിന്റെ പുതിയ നീക്കം. കോണ്‍ഗ്രസിലെ ചില നേതാക്കളും ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ, യു ഡി എഫ് പ്രവേശനത്തിന് കേരളാ കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണ്ണായകമാകും.