തിരുവനന്തപുരം: കാലവർഷ കെടുതിയില് ഇന്ധന ക്ഷാമം ഉണ്ടാവാതിരിക്കാൻ ക്രമീകരണങ്ങളുമായി പെട്രോളിയം കമ്പനികൾ. കൊച്ചി ഇരുമ്പനം പ്ലാന്റിൽ നിന്നും സാധാരണ നിലയിലുള്ള ഇന്ധന വിതരണം ഇപ്പോഴും നടക്കുന്നതിനാൽ ഇന്ധന ക്ഷാമത്തിന് വരും ദിവസങ്ങളിലും യാതൊരു സാധ്യതയുമില്ലെന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ പറഞ്ഞു.
കനത്ത മഴയിൽ വിവിധ പെട്രോളിയം കന്പനികളുടെ വെള്ളം കയറിയ പന്പുകളിൽ മാത്രമാണ് ഇപ്പോൾ ഇന്ധനം നിറയ്ക്കാൻ കഴിയാത്തത്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലായി വിവിധ പെട്രോളിയം കമ്പനികളുടേതായി 150 ഓളം പന്പുകളാണ് വെള്ളപ്പൊക്കത്തിൽ കേടുപാട് സംഭവിച്ചത്.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിലേക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോളിയം ഉത്പന്നങ്ങൾ എത്തിക്കുന്നത് കൊച്ചി ഇരുന്പനത്തെ പ്ലാന്റിൽ നിന്നുമാണ്. ഇന്നും ഇരുന്പനത്തു നിന്നും തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലേക്ക് സാധാരണ നിലയിലുള്ള ലോഡുകൾ എത്തിയതായി ഐഒസി തിരുവനന്തപുരം ഡിവിഷണൽ ഓഫീസർ അറിയിച്ചു. എന്നാൽ ഇന്ധനക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന വാർത്ത പരന്നതോടെ തിരുവനന്തപുരത്ത് ഉൾപ്പെടെ പെട്രോൾ പന്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നിലവിലെ സാഹചര്യത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്ക് ക്ഷാമം അനുഭവപ്പെടാനുള്ള സാധ്യത കുറവാണ്. കൊച്ചി പ്ലാന്റിൽ നിന്നും പാലക്കാട്ടേയ്ക്കും ഇടുക്കിയിലെ ചില സ്ഥലങ്ങളിലേയ്ക്കും ഇന്ധനം കൊണ്ടുപോകുന്നതിനു തടസം നേരിട്ടിരുന്നു. പാലക്കാട്ടേയ്ക്ക് പോകുന്ന റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചപ്പോൾ കോയന്പത്തൂർ പ്ലാന്റിൽ നിന്നും ഇന്ധനം എത്തിച്ചു.
ഇടുക്കി ജില്ലയിൽ റോഡുകൾ തകർന്നതോടെ മധുരയലെ പ്ലാന്റിൽ നിന്നും കന്പംമെട്ടുവഴി ഇന്ധനം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു. ഇന്ധന ലഭ്യത ഉറപ്പു വരുത്താൻ എല്ലാ പെട്രോളിയം കന്പനികളും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കന്പനി അധികൃതരോട് ആവശ്യപ്പെട്ടു.