തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിലും പരാജയപ്പെടുകയും മുഖ്യമന്ത്രിയുടെയും പ്രമുഖ മന്ത്രിമാരുടെയും മണ്ഡലങ്ങളിൽ ഉൾപ്പെടെ പിന്നിൽ പോകുകയും ചെയ്ത ശേഷം ഇടതുപക്ഷം അല്പമൊന്നു ശ്വാസം വിട്ടത് പാലാ ഉപതെരഞ്ഞെടുപ്പ് വിജയത്തോടെയാണ്. ബാക്കി 5 ഉപതെരഞ്ഞെടുപ്പുകളിൽ 2 എണ്ണം കൂടി കിട്ടിയതോടെ 3:3 എന്ന കണക്കൊപ്പിച്ച് സർക്കാർ ആശ്വസിച്ചു.
ഭരണകക്ഷി സർക്കാർ കാലാവധി തികയ്ക്കാൻ ഒന്നര വർഷം മാത്രം ബാക്കി നിൽക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തെ അനൈക്യങ്ങൾ മുതലാക്കി ആറു സീറ്റുകളും പിടിച്ചടക്കാൻ കഴിയുമായിരുന്നിട്ടും വിജയം മൂന്നിലൊതുങ്ങിയത് ഭരണവിരുദ്ധ വികാരത്തിന്റെ തീവ്രത നിലനിൽക്കുന്നതിന് തെളിവാണ്.
പക്ഷേ, മൂന്ന് വിജയങ്ങളോടെ സർക്കാർ ആശ്വാസ മുന്നേറ്റവുമായി നിയമസഭയിലേക്ക് കാലെടുത്ത് വച്ചപ്പോഴാണ് വാളയാർ സംഭവത്തിലെ നാണംകെട്ട പോലീസ് കളികളുടെ കഥകൾ ഒന്നൊന്നായി പുറത്ത് വീണത്.
ഇതോടെ വിജയഭേരി മുഴക്കാൻ സഭയിലെത്തിയ ഭരണകക്ഷിക്ക് ബലൂണിന്റെ കാറ്റ് അഴിച്ചുവിട്ട അനുഭവമായി. ഉപതെരഞ്ഞെടുപ്പ് വിജയങ്ങളുടെ തിളക്കം അപ്പാടെ നഷ്ടമായിരിക്കുകയാണ് വാളയാർ സംഭവത്തോടെ. തൊട്ടുപിന്നാലെ മഞ്ചക്കട്ടി വനത്തിൽ വെടിവയ്പ്പും മാവോയിസ്റ്റുകളുടെ വധവും ഉണ്ടായതും ഇപ്പോൾ കൂനുമ്മേൽ കുരുപോലെ ആയിരിക്കുന്നു.
വാളയാർ സംഭവത്തിൽ പോലീസും പാർട്ടിയും സർക്കാരും മാത്രമല്ല, കോടതി വിധി പോലും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യമാണ് കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് ദേശീയ ബാലാവകാശ കമ്മീഷനെ നേരിൽക്കണ്ട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇതെല്ലാം സർക്കാരിന് വൻ തിരിച്ചടിയാകും. പ്രമുഖ നേതാവിന്റെ ബന്ധുവാണ് പ്രതികളിലൊരാളെന്നതാണ് ഈ കേസിന്റെ രാഷ്ട്രീയ പ്രാധാന്യം.