Advertisment

കോണ്‍ഗ്രസില്‍ നിന്നും വമ്പന്‍ സ്രാവുകളെ പാര്‍ട്ടിയിലെത്തിക്കാനുള്ള അമിത് ഷായുടെ 'കേരളാ ഓപ്പറേഷന്‍' പാളിയത് 'ശബരിമലയില്‍' തട്ടി ! പിണറായി ദുര്‍ബലമായതോടെ 'കൈ കൊടുത്ത' നേതാക്കള്‍ ഉള്‍വലിഞ്ഞു ! ഒടുവില്‍ പ്രതീക്ഷയോടെ എത്തിയ അമിത് ഷായ്ക്ക് കിട്ടിയത് 2 പരല്‍മീനുകളെ !

New Update

publive-image

Advertisment

കണ്ണൂര്‍:  ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ പാര്‍ട്ടികളില്‍ നിന്നും വമ്പന്‍ സ്രാവുകളെ ബി ജെ പിയിലെത്തിക്കാന്‍ അമിത് ഷാ മുന്നോട്ട് വച്ച കര്‍മ്മ പദ്ധതി പാളി.

പാര്‍ട്ടി മാറാന്‍ മുമ്പ് ബി ജെ പിയുമായി ധാരണയിലെത്തിയിരുന്ന ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ വാക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ പരിമിതികളുണ്ടെന്ന് കഴിഞ്ഞ ദിവസത്തെ കേരള സന്ദര്‍ശനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സംസ്ഥാന നേതൃത്വം അറിയിച്ചുകഴിഞ്ഞു.

publive-image

കൂറുമാറ്റ രാഷ്ട്രീയം മലക്കം മറിഞ്ഞത് 'ശബരിമല'യില്‍ ?

അഡ്വ. പി എസ് ശ്രീധരന്‍ പിള്ള രണ്ടാം തവണ ബി ജെ പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ദിവസം തന്നെ ചില വമ്പന്‍ സ്രാവുകള്‍ ബി ജെ പിയിലെത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.  ആ ധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അമിത് ഷായെ പ്രത്യേക പരിപാടികളൊന്നുമില്ലാതെ കേരളത്തിലേക്ക് വിളിച്ച് വരുത്തിയത്.

പക്ഷേ, ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണ് ബി ജെ പിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്. വിധി നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയതോടെ ഹൈന്ദവ വിശ്വാസികളുടെ കടുത്ത വിരോധം സമ്പാദിച്ച പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടില്ലെന്ന വിലയിരുത്തല്‍ ശക്തമായതാണു കാരണം.

publive-image

യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ശക്തമാകുകയും കോണ്‍ഗ്രസിലും നേതൃമാറ്റത്തോടെ പാര്‍ട്ടി ശക്തമായതും ചുവടുമാറ്റത്തിന് തയാറായിരുന്ന നേതാക്കളെ മനംമാറ്റത്തിന് പ്രേരിപ്പിച്ചതായാണ് സൂചന. ഇതോടെ കെ പി സി സി ഭാരവാഹിയായിരുന്ന മുതിര്‍ന്ന നേതാവും മുന്‍ എം പിയും ഉള്‍പ്പെടെ അര ഡസന്‍ വമ്പന്‍ സ്രാവുകളെ ബി ജെ പി മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയിലേക്ക് മാലയിട്ട് സ്വീകരിക്കാനെത്തിയ അമിത് ഷായ്ക്ക് ആകെ രണ്ടു പരല്‍മീനുകളെയാണ് കിട്ടിയത്.

സംസ്ഥാനത്ത് യു ഡി എഫ് അധികാരത്തിലെത്തുമെന്ന പ്രതീക്ഷയ്ക്ക് പിന്നാലെ കേന്ദ്രത്തിലും ബി ജെ പി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പില്ലാത്തതാണ് സ്ഥിതി.  ഇതോടെ ബി ജെ പിയില്‍ ചേരാന്‍ പദ്ധതി തയാറാക്കിയിരുന്നവരൊക്കെ പുനര്‍ വിചിന്തനത്തിന്റെ പാതയിലാണ്.

publive-image

വലവീശലില്‍ ശ്രീധരന്‍പിള്ളയുടെ പരാജയമോ ?

പാര്‍ട്ടിയിലേക്ക് പുതുതായി അണികളെയും നേതാക്കളെയും ആകര്‍ഷിക്കുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് സംസ്ഥാനത്തെ സഹഭാരവാഹികളും അമിത് ഷായ്ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.  സ്വതവേ നേതാക്കളുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ചെവികൊടുക്കാത്ത അമിത് ഷാ ഇത്തവണ ശ്രീധരന്‍പിള്ളയ്ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ തയാറായതും ഒന്നും കേന്ദ്രം ആഗ്രഹിച്ചതുപോലെ നടക്കുന്നില്ലെന്ന നിരാശയുടെ ഭാഗമാണ്.

publive-image

മോഹന്‍ലാലും മലക്കം മറിഞ്ഞു !

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി മികച്ച സൗഹൃദത്തിലായ സൂപ്പര്‍ താരം മോഹന്‍ലാലിനെ ബി ജെ പിയിലെത്തിക്കണമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നുമുള്ള അമിത് ഷായുടെ നിര്‍ദ്ദേശവും നടപ്പിലാകാനിടയില്ല. മോഹന്‍ലാലുമായി ശരിയായ വിധമുള്ള ആശയ വിനിമയം നടത്താനോ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രസക്തി അദ്ദേഹത്തെ വേണ്ടവിധം മനസിലാക്കാനോ ശ്രീധരന്‍ പിള്ളയ്ക്ക് കഴിഞ്ഞില്ലെന്ന പരിഭവവും അമിത് ഷായ്ക്കുണ്ട്.

മോഹന്‍ലാലുമായി സംസാരിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നത് സുരേഷ് ഗോപി എം പിയെയാണ്.  പക്ഷേ സുരേഷ് ഗോപിയുടെ ദൗത്യം ആശാവഹമായ രീതിയിലല്ല മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

Advertisment