ആലപ്പുഴ: കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ എൻ സി പിയിൽ തർക്കം തുടരുന്നു. തോമസ് ചാണ്ടിയുടെ സഹോദരൻ വിവാദ വ്യവസായി തോമസ് കെ തോമസിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാന പ്രെസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ ഉറച്ചു നിൽക്കുന്നതിനിടെ കുട്ടനാട്ടിലെ പ്രാദേശിക നേതാക്കൾ വാർത്താ സമ്മേളനം വിളിച്ച് ഇതിനെതിരെ രംഗത്ത് വന്നത് എൻ സി പിയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
സ്ഥാനാർഥി പാർട്ടിയിൽ നിന്ന് വേണമെന്നതാണ് ഇവരുടെ ആവശ്യം. സലിം പി മാത്യു, കെ ജെ ജോസ്മോൻ എന്നീ പേരുകളാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. പാർട്ടിക്കാരെ തഴഞ്ഞ് സീറ്റ് കച്ചവടം നടത്താൻ നേതൃത്വത്തെ അംഗീകരിക്കില്ലെന്നാണ് കുട്ടനാട്ടിലെ എൻ സി പി പ്രവർത്തകരുടെയും സംസ്ഥാന സമിതിയിലെയും ബഹുഭൂരിപക്ഷത്തിന്റെയും നിലപാട്.
എന്നാൽ പീതാംബരൻ മാസ്റ്റർ തോമസ് കെ തോമസിന്റെ പേരിൽ ഉറച്ചു നിൽക്കുകയാണ്. പ്രശ്ന പരിഹാരം തേടി നാളെ മൂന്നംഗ ഇലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. മന്ത്രി എ കെ ശശീന്ദ്രൻ, മാണി സി കാപ്പൻ എം എൽ എ, ടി പി പീതാംബരൻ മാസ്റ്റർ എന്നിവരാണ് സമിതി അംഗങ്ങൾ.
ഈ യോഗത്തിൽ പരിഗണിക്കേണ്ടവരുടെ പാനൽ ദേശീയ നേതൃത്വത്തിന് സമർപ്പിക്കണമെന്നാണ് മാണി സി കാപ്പന്റെ നിലപാട്. ശശീന്ദ്രനും ഇതിനോട് യോജിപ്പാണ്. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിക്കാൻ നടത്തിയ ചില ഗൂഢ നീക്കങ്ങൾക്ക് പിന്നിൽ തോമസ് കെ തോമസ് ഉണ്ടായിരുന്നെന്ന സംശയം ശശീന്ദ്രനുണ്ട്.
പക്ഷെ, സലിം പി മാത്യുവിനോടും ശശീന്ദ്രന് താല്പര്യമില്ല. എന്തായാലും നാളത്തെ യോഗം നിർണ്ണായകമാകും.