തിരുവനന്തപുരം: പൗരത്വ വിവാദത്തിന്റെ ആദ്യ പകുതിയിൽ പ്രതിപക്ഷത്തെ വെട്ടിലാക്കിയ പിണറായി സർക്കാരിനെതിരെയുള്ള തന്ത്രപരമായ ചുവടുവയ്പായി മാറുകയാണ് പ്രതിപക്ഷ നേതാവിന്റെ ഗവർണർക്കെതിരെയുള്ള നീക്കം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നീക്കം അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.
പ്രമേയം ഏകകണ്ഡേന പാസാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. പ്രമേയത്തെ ഭരണകക്ഷി അനുകൂലിച്ചാൽ അത് പാസാകും. ദേശീയ തലത്തിൽ വിഷയം ശ്രദ്ധിക്കപ്പെടും.
എന്നാൽ ഗവർണർക്കെതിരെയുള്ള അറ്റകൈ പ്രയോഗത്തെ ഭരണകക്ഷി അനുകൂലിച്ചാൽ അത് ഗവർണർ - സർക്കാർ ഒത്തുതീർപ്പ് അവതാളത്തിലാക്കും.
സർക്കാരും ഗവർണറും രണ്ടു തട്ടിലാകും. ഈ കളിയിൽ പ്രതിപക്ഷത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ല; നേടാനുണ്ടുതാനും ! എന്നാൽ ഭരണപക്ഷത്തിന്റെ അവസ്ഥ അതല്ല. പ്രമേയത്തെ അനുകൂലിച്ചാലും എതിർത്താലും നഷ്ടം മാത്രമേ ഉണ്ടാകൂ.
സർക്കാർ തലവനായ ഗവർണർക്കെതിരെ നിയമസഭാ ഏകകണ്ഡേന പ്രമേയം പാസാക്കിയാൽ അത് ഭരണപരമായ പ്രതിസന്ധി സൃഷ്ടിക്കും. പിന്നീട് സർക്കാർ കാര്യങ്ങളിൽ ഗവർണറുടെ 'കൈകടത്തലിന്' കാരണമാകും.
എതിർത്താൽ പൗരത്വ വിഷയത്തിൽ ഇതുവരെ ഉണ്ടാക്കിയ മൈലേജ് ഒറ്റയടിക്ക് പ്രതിപക്ഷം കൊണ്ടുപോകും. എന്തായാലും പൗരത്വ വിഷയം പ്രതിഷേധ സമരമായി മാറിയ ശേഷം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള ഏറ്റവും തന്ത്രപരമായ നീക്കമായി ഇത് മാറുകയാണ്.