New Update
പത്തനംതിട്ട: കുംഭമാസപൂജകൾക്കായി ഇന്ന് വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. കനത്ത സുരക്ഷയിലാണ് നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള പ്രദേശം. 3000 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. യുവതികൾ ദർശനത്തിെനത്തുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിൽ എതിർപ്പുകളുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്.
മൂന്ന് എസ്.പി.മാരുടെ ചുമതലയിലാണ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ സുരക്ഷ. മാധ്യമ പ്രവർത്തകരടക്കമുള്ളവരെ ചൊവ്വാഴ്ച 10-നുശേഷമേ നിലയ്ക്കൽനിന്ന് വിടൂ എന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്. സ്വകാര്യവാഹനങ്ങൾ നിലയ്ക്കൽവരെ മാത്രമേ ഉണ്ടാകൂ. അവിടെനിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്തും.
യുവതീപ്രവേശവിധി പുനഃപരിശോധിക്കണോ എന്നകാര്യത്തിൽ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. വിവിധ കക്ഷികളുടെ നിലപാട് എഴുതിനൽകാനാണു നിർദേശിച്ചിട്ടുള്ളത്. കോടതിയുടെ തീരുമാനങ്ങളാണ് ശബരിമലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ശ്രദ്ധാകേന്ദ്രമാവുക.