പത്തനംതിട്ട: സ്ത്രീ പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ വരുന്നവരൊക്കെ അന്യമതസ്ഥരോ ആക്റ്റിവിസ്റ്റുകളോ എന്ന് തിരിച്ചറിഞ്ഞതോടെ സര്‍ക്കാരും മനംമാറ്റത്തില്‍. ആക്ടിവിസ്റ്റുകള്‍ക്ക് ബലപരീക്ഷണത്തിനുള്ള വേദിയല്ല ശബരിമലയെന്ന നിലപാടിലേക്ക് ദേവസ്വം മന്ത്രിയെത്തിയത് ജനവികാരം കൂടി മാനിച്ചാണ്.
വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാന്‍ യഥാര്‍ത്ഥ വിശ്വാസികളായ സ്ത്രീകള്‍ ഒരാള്‍ പോലും എത്താത്തത് സര്‍ക്കാരിനെയും കുഴയ്ക്കുന്നുണ്ട്. യുക്തിവാദി കൂടിയായ സ്ത്രീയും വിശ്വാസവും ഭക്തിയുമില്ലാത്ത മാധ്യമ പ്രവര്‍ത്തകരുമൊക്കെയാണ് പോലീസ് അകമ്പടിയില്‍ മലചവിട്ടാനെത്തിയത്. ഇന്ന് രാവിലെ മല ചവിട്ടാനെത്തിയ മൂന്ന്‍ സ്ത്രീകളില്‍ ഒരാള്‍ മുസ്ലീമും ഒരാള്‍ ക്രിസ്ത്യാനിയുമാണ്. ഹിന്ദുവായ മാധ്യമ പ്രവര്‍ത്തക വിശ്വാസത്തിന്റെ പേരിലല്ല, മറിച്ച് സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗിനാണ് ഇന്ന് മല കയറിയത്.
ഇതില്‍ ഏറ്റവും പ്രതിഷേധാര്‍ഹമായ യുവതികളുടെ മലകയറ്റം നടന്നത് ഇന്ന് രാവിലെയാണ് രഹനാ ഫാത്തിമയുടെയും കവിത എന്ന മാധ്യമ പ്രവര്‍ത്തകയുടെയും. ഇവരെ പോലീസ് വേഷമണിയിച്ച് മലചവിട്ടിച്ചതിനെതിരെ ബി ജെ പി രംഗത്തെത്തിയിട്ടുണ്ട്.
മാത്രമല്ല, രഹന ഫാത്തിമയുടെ പശ്ചാത്തലവും ഇവരുടെ ചില ഉന്നത ബന്ധങ്ങളും വിവാദമായിരിക്കുകയാണ്. മല ചവിട്ടാന്‍ വരുന്നവരുടെ പശ്ചാത്തലം കൂടി പരിഗണിച്ചേ ഇത്തരക്കാര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ദേവസ്വം മന്ത്രി അപ്പോള്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. മന്ത്രിക്ക് ലഭിച്ച ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍ എന്നാണ് വിവരം.
ആചാരപ്രകാരമല്ലാതെ മല ചവിട്ടാന്‍ എത്തിയവര്‍ക്ക് നൂറോളം വരുന്ന പോലീസുകാരുടെ സംരക്ഷണവും സന്നാഹങ്ങളും ഒരുക്കേണ്ടി വരുന്നത് പ്രഹസനങ്ങളായി മാറുകയാണ്.
രഹനയും കവിതയും പോലീസ് അകമ്പടിയോടെ മലയിറങ്ങി പമ്പയിലേക്ക് എത്താന്‍ മിനിട്ടുകള്‍ ഉള്ളപ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ മേരി സ്വീറ്റി എന്ന പ്രവാസി വനിത മല കയറാനെത്തിയത്. ഇരുമുടിക്കെട്ടും മാലയുമൊന്നുമില്ലാതെ ഷോപ്പിങ്ങിന് പോകുംപോലെ ഒരു ബാഗുമണിഞ്ഞായിരുന്നു മേരി സ്വീറ്റിയുടെയും വരവ്.
എല്ലാ മതങ്ങളിലും വിശ്വാസം ഉണ്ടെന്നും ഇന്ന് അയ്യപ്പനെ കാണണമെന്ന് തോന്നിയതിനാലാണ് വന്നതെന്നും പറഞ്ഞ അവരെ പോലീസ് ഉദ്യോഗസ്ഥന്‍ നയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി മടക്കി അയയ്ക്കുകയായിരുന്നു. ഇതോടെ വന്നപോലെ അവര്‍ മടങ്ങുകയും ചെയ്തു.
രഹന ഫാത്തിമ മുമ്പും ഇത്തരത്തില്‍ പല പ്രതിഷേധ സമരങ്ങളിലും പങ്കാളിയായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതോടെയാണ് മല ചവിട്ടാന്‍ വരുന്നവരുടെ പശ്ചാത്തലം കൂടി പരിഗണിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാരില്‍ നിന്നും ഉയര്‍ന്നത്. ഇതോടെയാണ് വരുന്നവര്‍ വിശ്വാസികളാണ് എന്ന് ഉറപ്പുണ്ടായാല്‍ മാത്രം സംരക്ഷണം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ ഇന്നത്തെ നിലപാട്.