Advertisment

ഷുഹൈബിന്‍റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി

author-image
admin
New Update

കണ്ണൂർ:  മട്ടന്നൂരില്‍ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കു നിവേദനം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വഴിയാണു നിവേദനം മുഖ്യമന്ത്രിക്ക് അയച്ചത്.

Advertisment

യൂത്ത് കോൺഗ്രസ് നേതാവും എസ്എസ്എഫ് പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ഷുഹൈബിനോടു സിപിഎമ്മിനുള്ള രാഷ്ട്രീയ വിരോധവും കുടിപ്പകയും അസഹിഷ്ണുതയുമാണു കൊലപാതകത്തിനു കാരണമെന്നു വിശ്വസിക്കുന്നതായി മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവർ നിവേദനത്തിൽ പറഞ്ഞു.

publive-image

ഒൻപതു ദിവസം കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെ തിരിച്ചറിയാനോ കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ പ്രതികൾ സഞ്ചരിച്ച വാഹനമോ കണ്ടെത്താനോ സാധിച്ചിട്ടില്ല. അറസ്റ്റ് ചെയ്തു എന്നു പൊലീസ് അവകാശപ്പെടുന്ന ആകാശ് രാജ്, രജിൻരാജ് എന്നിവരെ പാർട്ടി നേതാക്കൾ പൊലീസിൽ ഹാജരാക്കിക്കൊടുത്തതാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി.

രഹസ്യങ്ങൾ ചോർത്തി പൊലീസിലെ ഒരുവിഭാഗം അന്വേഷണം തടസപ്പെടുത്തുന്നതായി ജില്ലാ പൊലീസ് മേധാവി തന്നെ മേലധികാരികൾക്കു റിപ്പോർട്ട് നൽകിയിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ എന്നിവരുമായി അടുപ്പമുള്ളവരാണ് അറസ്റ്റിലായ രണ്ടു പേരും. ബോംബെറിഞ്ഞു ജനങ്ങളിൽ ഭീതിപരത്തി അക്രമം നടത്തിയ സംഭവത്തിൽ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം) പ്രകാരമുള്ള വകുപ്പുകൾ ചേർക്കാത്തു സിപിഎം നേതാക്കളുടെ ഇടപെടൽ മൂലമാണ്.

കാന്തപുരം എ.പി.അബൂബക്കർ മുസ്‍ലിയാർ നിവേദനം നൽകിയ ശേഷം മാത്രമാണു മുഖ്യമന്ത്രി ഈ സംഭവത്തിൽ പ്രസ്താവന ഇറക്കിയത് - ഷുഹൈബിന്റെ മാതാപിതാക്കൾ നിവേദനത്തിൽ പറയുന്നു.

പൊലീസ് അന്വേഷണത്തി‍ൽ തൃപ്തിയില്ലെങ്കിൽ രേഖാമൂലം ആവശ്യപ്പെട്ടാൽ അന്വേഷണം സിബിഐക്കു വിടാമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചിരുന്നു.

Advertisment