കൊച്ചി: കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസില്‍ പ്രതിയായ ഫാ. ടോണി കല്ലൂക്കാരനെ രക്ഷിക്കാന്‍ വിമത വിഭാഗം നടത്തിയ നീക്കങ്ങള്‍ പാളുന്നു. കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറി കൂടിയായ ടോണി കല്ലൂക്കാരന്‍ പോലീസ് പിടിയിലായാല്‍ നിര്‍ണ്ണായകമായ മറ്റ് പല വിവരങ്ങളും ചോരുമെന്ന ഭയമാണ് ഏത് വിധേനയും അന്വേഷണം വഴിതെറ്റിക്കാന്‍ വേണ്ടി വിമത വൈദികര്‍ നടത്തുന്നത്.
കേസില്‍ രണ്ടാം പ്രതിയായ ബിഷപ്പ് ജേക്കബ്ബ് മാനത്തോടത്ത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ പൊലീസിനെതിരെ നടത്തിയ പരാമര്‍ശവും, ഇന്ന് അറസ്റ്റിലായ പ്രതിയെക്കൊണ്ട് പോലീസ് ക്രൂര പീഡനത്തിനിരയാക്കിയെന്ന്‍ മാധ്യമങ്ങളോട് പറയിച്ചതുമൊക്കെ പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയെന്ന ദുരുദ്ദേശത്തോടുകൂടിയായിരുന്നെന്ന് സംശയിക്കുന്നു.
ഇതിനിടെ ഇന്നലെ ടോണി കല്ലൂക്കാരന്‍ വികാരിയായ പള്ളി മുറിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കും ഉള്‍പ്പെടെ നിര്‍ണ്ണായക തെളിവുകള്‍ പോലീസ് ബലമായി കസ്റ്റഡിയില്‍ എടുത്തിരുന്നു.
പള്ളി മുറിയിലെ പരിശോധന തടയാന്‍ പള്ളിമണി മുഴക്കി വിശ്വാസികളെ കൂട്ടിയെങ്കിലും കോടതി ഉത്തരവ് പ്രകാരമുള്ള പരിശോധന തടയാനാകില്ലെന്നും തടഞ്ഞാല്‍ അതിന് തുനിയുന്നവര്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നും പോലീസ് പറഞ്ഞതോടെ നാട്ടുകാര്‍ നിശബ്ദരായി. ഇന്ന് ഇയാളെ കേസില്‍ നാലാം പ്രതിയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ടും കൈമാറി. ഇതോടെ ടോണി കല്ലൂക്കാരന്‍ ഒളിവിലാണ്.
വിമതരുടെ ഭയം ?
കര്‍ദ്ദിനാളിനൊപ്പം സെക്രട്ടറിയെന്ന നിലയില്‍ നിഴല്‍ പോലെ കൂടെ നടന്ന ശേഷം പിന്നില്‍ നിന്നും കുത്തുന്ന രീതിയിലായിരുന്നു ടോണി കല്ലൂക്കാരന്‍ അദ്ദേഹത്തിനെതിരെ വ്യാജരേഖകള്‍ സൃഷ്ടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ കര്‍ദ്ദിനാളിനെതിരെ നടന്ന വിമത നീക്കങ്ങളുടെ നിര്‍ണ്ണായക കേന്ദ്രം ഇയാളായിരുന്നെന്നു പോലീസ് സംശയിക്കുന്നുണ്ട്.
മാത്രമല്ല, ബാങ്ക് അക്കൌണ്ടിന്റെ വ്യാജരേഖയല്ലാതെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് മറ്റ് 11 വ്യാജ രേഖകള്‍ കൂടി വിമതര്‍ കര്‍ദ്ദിനാളിനെതിരെ സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. അതുകൂടി തെളിയിക്കപ്പെട്ടാല്‍ അതിരൂപതയിലെ പ്രമുഖര്‍ തന്നെ കേസില്‍ നേരിട്ട് പ്രതികളാകുന്ന സാഹചര്യം ഉണ്ടാകും.
അതിനാലാണ് ടോണി കല്ലൂക്കാരന്‍ പോലീസ് പിടിയില്‍ ആകുന്നതിനെ വിമത വിഭാഗം ഭയക്കുന്നത്. ഇതിനായി ഏത് വിധേനയും പോലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇവരുടെ ലക്‌ഷ്യം !
ആദിത്യന്‍ കോടതിയില്‍ പറഞ്ഞതും പത്രങ്ങളോട് പറഞ്ഞതും ?
വ്യാജരേഖ ഉണ്ടാക്കിയെന്നു പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ അറസ്റ്റിലായ ആദിത്യന്‍ ഇന്നലെ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴി ബാഹ്യ സമ്മര്‍ദ്ദങ്ങളില്ലാതെ, സ്വന്തം ബോധ്യത്തില്‍ നിന്ന് നല്‍കുന്നതാണെന്ന ഉറപ്പോടുകൂടിയായിരുന്നു. വ്യാജരേഖ ചമയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് കല്ലൂക്കാരനച്ചനായിരുന്നെന്നും തനിക്ക് അനുസരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നെന്നും ഇത് കേസാകില്ലെന്നു അച്ചന്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ആദിത്യന്‍ കോടതിയ്ക്കാണ് നേരിട്ട് മൊഴി നല്‍കിയത്.
അതിനുശേഷം ഇന്ന് പുറത്തിറങ്ങി പ്രതിഭാഗത്തിന്റെ ഉപദേശ പ്രകാരം മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്റ്റേറ്റ്മെന്റിന് യാതൊരു പ്രസക്തിയുമില്ല. മാത്രമല്ല, ആദിത്യനെ ഇരുവശത്തും പിടിച്ചുകൊണ്ടുവന്ന് നിര്‍ബന്ധിച്ച് ചിലര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രേരിപ്പിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസിനെതിരെ കള്ളമൊഴി നല്‍കാന്‍ കസ്റ്റഡിയിലിരിക്കുന്ന പ്രതിയെ പ്രേരിപ്പിച്ച ഇവരുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
എന്തായാലും കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കണമെങ്കില്‍ ടോണി കല്ലൂക്കാരന്‍ പിടിയിലാകണം. കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറിയെന്ന നിലയില്‍ കര്‍ദ്ദിനാളിന്റെ ഓരോ നീക്കങ്ങളും ഒപ്പം നടന്ന് അപ്പപ്പോള്‍ വിമതരെ അറിയിച്ചത് ഇയാളായിരുന്നു. അതിനാല്‍ പ്രതികളിലേക്ക് എളുപ്പം എത്തണമെങ്കില്‍ കല്ലൂക്കാരന്‍ പിടിയിലാകണം എന്നതാണ് പോലീസ് നിലപാട്.
ഇതിനിടെ, എറണാകുളം ജില്ലാ കോടതിയില്‍ ഫാ. ടോണി കല്ലൂക്കാരന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.