തൃശൂർ: കേരളത്തിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രളയക്കെടുതിക്കെതിരെ കൈകോർത്തപ്പോൾ തൃശൂർ കോർപ്പറേഷൻ ഇടത് ഭരണ നേത്രത്വം ഇതിൽ രാഷ്ട്രീയം കലർത്തിയെന്ന് കോർപ്പറേഷനിലെ പ്രതിപക്ഷം ആരോപിച്ചു.
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും കോർപ്പറേഷന്റെ പേരിൽ പിരിച്ചെടുത്ത ഒന്നര കോടി രൂപ മേയറും സി പി എംന്റെ ചില കൗൺസിലർമാർ മാത്രം അടങ്ങുന്ന സി പി എം സംഘം തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്ക് കൈമാറിയത് രാഷ്ട്രീയപാപ്പരത്തമായെന്ന് പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയവരെ സി പി എം ഭരണ നേതൃത്വം അപമാനിച്ചു. ഇവരോട് മേയർ മാപ്പ് പറയണം.
പ്രളയക്കെടുതിയെ നേരിടുന്നതിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിലും ഒരു രാഷ്ട്രീയവുമില്ലെന്നും വ്യക്തമാക്കിയിട്ടുള്ളതും ഇതിൽ പ്രതിപക്ഷം സഹകരിച്ചിട്ടുള്ളതുമാണ്. എന്നിട്ടും പ്രതിപക്ഷത്തേയോ ഭരണകക്ഷിയിൽപ്പെട്ട സി പി ഐ കൗൺസിലർമാരേയോ, എന്തിന് കൂടെയുള്ള മറ്റ് ഭരണപക്ഷ കൗൺസിലർമാരെപോലും അറിയാക്കാതെ രഹസ്യമായാണ് മേയറും സംഘവും തിരുവനന്തപുരത്തേക്ക് കടന്നത് കളഞ്ഞത്.
ഇങ്ങനെ കൂടെയുള്ള കൗൺസിലർമാരെ പോലും മാറ്റി നിർത്തി പോകാൻ എന്ത് രഹസ്യ സ്വഭാവമാണ് ദുരിതാശ്വാസ നിധി കൈമാറുന്നതിൽ ഉള്ളതെന്ന് മേയർ വ്യക്തമാക്കണം. ആരേയും അറിയിക്കാതെ പോയി മുഖ്യമന്ത്രിക്ക് കൈമാറിയ പണം പാർടി ഫണ്ടല്ലെന്നും ഇത് മനസിലാക്കാനുള്ള സാമാന്യ മര്യാദ പോലും സി പി എം നേത്യത്വവും മേയറും കാണിച്ചില്ലെന്ന് ജോൺ ഡാനിയൽ പറഞ്ഞു.
ദുരിതാശ്വാസ നിധിയിൽ രാഷ്ട്രീയം കളിച്ച മേയർ വെറും സി പി എം മേയറായി അധഃപതിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രാഷ്ട്രിയത്തിനതീതമായി പണം നൽകി സഹായിച്ച വ്യക്തികളോടും സന്നദ്ധ സംഘടകളോടും മേയർ മാപ്പ് പറയണമെന്നും പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.