'രക്തസാക്ഷികളെയും ബലിദാനികളെയും സൃഷ്ടിച്ച് സ്ത്രീകളെയും കുട്ടികളെയും അനാഥത്വത്തിലേക്ക് തള്ളിവിടുന്നതാണ് രാഷ്ട്രീയമെങ്കില്‍ ഈ രാഷ്ട്രീയത്തോട് എനിക്ക് വെറുപ്പാണ്... വെറുപ്പുമാത്രമാണ്' കേരളം ഏറ്റെടുത്ത അതിനിഷ്ൂരമായ രാഷ്ട്രീയ കൊലപാതകത്തിന്റെ ഇരയായ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദിന്റെ വാക്കുകളാണിത്.
വെട്ടിയും കുത്തിയും കണക്കു പറഞ്ഞും നടത്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ട് എന്താണ് പാര്‍ട്ടി നേതൃത്വങ്ങള്‍ നേടുന്നതെന്ന് അഭിനന്ദ് ചോദിക്കുന്നു. രക്തസാക്ഷി ദിനവും ബലിദാനി ദിനവും കൊണ്ടാടി കൊടിയും മടക്കിപ്പോകുമ്പോള്‍ നഷ്ടപ്പെട്ടവരെയോര്‍ത്ത് കണ്ണീരില്‍ കഴിയുന്ന കുടുംബങ്ങളെ ആരും ഓര്‍ക്കാറില്ല. ദുഃഖവും നഷ്ടവുമെല്ലാം അവര്‍ക്ക് മാത്രമാണ്. കൊന്നു തള്ളുമ്പോള്‍ ന്യായീകരണത്തിനായി മാത്രം ഉരിയാടുന്ന പേരുകളുണ്ട്. അവര്‍ക്കും കുട്ടികളും കുടുംബങ്ങളും ഉണ്ടെന്ന് ഓര്‍ക്കണം.
നേതാക്കന്മാരൊക്കെ സ്വന്തം മക്കളെ വിദേശത്തേക്ക് അയച്ച് സുരക്ഷിതരാക്കുമ്പോള്‍ ഒന്നോര്‍ക്കുക, സ്വന്തം അച്ഛന്റെ മുഖം അവസാനമായി ഒന്നുകാണാന്‍ കഴിയാത്ത മക്കളും ഇവിടെയുണ്ട്. കൊലയാണ് ഏറ്റവും വലിയ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് കരുതുന്നവര്‍ പെരുകുമ്പോള്‍ തന്നെയും മാഹി കൊലപാതകങ്ങളില്‍ അച്ഛനെ നഷ്ടപ്പെട്ട അനുനന്ദിനെയും അഭിനവിനെയും പോലുള്ള കുട്ടികള്‍ അനാഥരാക്കപ്പെടുന്നതില്‍ അദ്ഭുതമില്ലെന്നും അഭിനന്ദ് പറഞ്ഞു വയ്ക്കുന്നു.
കൊന്നവര്‍ പരോളും ശിക്ഷായിളവുമായി ഉല്ലസിച്ച് നടക്കുമ്പോഴും തടവറകളില്‍ ഇവര്‍ക്ക് കള്ളും കഞ്ചാവും എത്തിച്ചു കൊടുക്കുമ്പോഴും അച്ഛന്‍ നീറുന്ന ഓര്‍മ്മയായ മക്കള്‍ രോഷത്തോടെയും കരഞ്ഞുകൊണ്ടും ഇത് കാണുന്നുണ്ടെന്നും, ഉന്നതിയില്‍ ഇരിക്കുന്നവര്‍ക്കീ നിലവിളികളോട് പുച്ഛമായിരിക്കുമെന്നറിയാം. പക്ഷേ, തന്നെപ്പോലെ അച്ഛനില്ലാതെ അനാഥരായവര്‍ക്ക് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനതയില്‍ പ്രതീക്ഷയര്‍പ്പിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍ കഴിയുമെന്നും ടിപിയുടെ മകന്‍ ചോദിക്കുന്നു.
'അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിക്കുന്ന കാലം' അനിവാര്യമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ഈ ലോകത്ത് കൊലവാളുകളുടെ ശബ്ദമാവും സംഗീതത്തിന് പകരമാവുക. ഇനിയും നിരപരാധികളുടെ ചോര മണ്ണില്‍ പടരും. പ്രതികരിക്കുന്നവര്‍ ഇല്ലാതാക്കപ്പെടും. ഇനിയും കുഞ്ഞുങ്ങള്‍ അച്ഛനില്ലാതെ അനാഥരാക്കപ്പെടും എന്നെപ്പോലെ, അനുനന്ദിനെപ്പോലെ, അഭിനവിനെപ്പോലെ...അഭിനന്ദ് പറഞ്ഞ് അവസാനിപ്പിക്കുന്നു.