തിരുവനന്തപുരം: പദ്ധതി പ്രവർത്തനങ്ങൾ മുഴുവൻ സ്തംഭിപ്പിക്കുന്ന രീതിയിൽ പ്രഖ്യാപിച്ചിട്ടുള്ള ട്രഷറി നിയന്ത്രണം അടിയന്തിരമായി പിൻവലിക്കണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ത്രിതല പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ട്, മൽസ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി എന്നിവയ്‌ക്കെല്ലാം ട്രഷറി നിയന്ത്രണം പ്രഖ്യാപിച്ചത് സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക ബാധ്യതയ്ക്കും ഗുരുതരാവസ്ഥയിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.
സാമ്പത്തിക വർഷം അവസാനിക്കാൻ 33 ദിവസം മാത്രം അവശേഷിക്കുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നീക്കിവച്ച 7500 കോടി രൂപയിൽ ചെലവായത് 3172.35 (42.3%) കോടി മാത്രമാണ്. ഇതിൽ തന്നെ 1290 കോടികളുടെ ബില്ല് പണം മാറാൻ സാധിക്കാതെ ക്യൂവിൽ മാറ്റി വച്ചിരിക്കുകയാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പദ്ധതി ചെലവാണ് ഈ വർഷം ഉണ്ടാകാൻ പോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.
ട്രഷറി നിയന്ത്രണം മാർച്ച് അവസാനം വരെ നിയന്ത്രിക്കുമെന്ന ധനമന്ത്രിയുടെ പ്രസ്താവന കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ തകർച്ചയ്ക്ക് തെളിവാണെന്നും അടിയന്തിരമായി ട്രഷറി നിയന്ത്രണം പിൻവലിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.