തിരുവനന്തപുരം: ജി എസ് ടി സംവിധാനം നടപ്പിലാക്കിയതോടെ പകുതിയിലേറെ ജോലിഭാരം കുറഞ്ഞ് ഉദ്യോഗസ്ഥർ 'വിശ്രമ സേവനം' നയിക്കുന്ന സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റിലേക്ക് കാലഹരണപ്പെട്ട ടൈപ്പിസ്റ്റ് തസ്തികയിലേക്ക് വീണ്ടും നിയമന നീക്കവുമായി സർക്കാർ.
ടൈപ്പ് റൈറ്റിങ് കാലഹരണപ്പെടുകയും ഓഫീസുകൾ കമ്പ്യൂട്ടർ വത്കരിക്കുകയും ചെയ്തതോടെ അനാവശ്യമായി മാറിയ ടൈപ്പിസ്റ്റ് തസ്തികയിൽ ഡിപ്പാർട്ട്മെന്റിൽ മാത്രം 405 ടൈപ്പിസ്റ്റുകൾ ഉണ്ടായിരിക്കെയാണ് ഇടുക്കിയിൽ ഉൾപ്പെടെ വീണ്ടും നിയമനം നടക്കുന്നത്.
നിലവിലെ 405 ടൈപ്പിസ്റ്റുകളിൽ 50 പേർക്കുപോലും ചെയ്തു തീർക്കാനുള്ള ജോലികൾ സെയിൽ ടാക്സിൽ നിലവിലില്ല. ജി എസ് ടി വന്നതോടെ ഇ - ഫയലിംഗ് നടപ്പിലാക്കുകയും സെയിൽസ് ടാക്സ് വിഭാഗത്തിലെ ജോലി മൂന്നിലൊന്നായി കുറയുകയുമായിരുന്നു.
എന്നാൽ 2016 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ മാത്രം 73 ടൈപ്പിസ്റ്റുകളെ സെയിൽ ടാക്സിൽ നിയമിച്ചതായാണ് റിപ്പോർട്ടുകൾ.
പ്രധാന തസ്തികകളിൽ പോലും ഉദ്യോഗസ്ഥർക്ക് വേണ്ടത്ര പണിയില്ലാത്തതാണ് അവസ്ഥ. ടൈപ്പിസ്റ്റുകളുടെ തസ്തികയിൽ നിലവിലുള്ള നാനൂറിലധികം പേർ വെറുതെയിരിക്കുന്നതാണ് സ്ഥിതി. ഇവരെ ജീവനക്കാർ കുറവുള്ള പഞ്ചായത്ത്, റവന്യൂ ഡിപ്പാർട്ട്മെന്റുകളിലേക്ക് പുനർവിന്യസിപ്പിക്കണമെന്ന നിർദ്ദേശം സർക്കാരിന് മുന്നിലുണ്ട്.
സാമ്പത്തിക പ്രയാസം കാരണം മുണ്ടുമുറുക്കിയുടുക്കുന്നതിനെപ്പറ്റി പ്രസംഗിച്ചും ലേഖനം എഴുതിയും മടുത്ത തോമസ് ഐസക്കിന്റെ വകുപ്പിന് കീഴിലാണ് ഇത്രയധികം ഉദ്യോഗസ്ഥർ വേണ്ടത്ര ജോലികൾ ചെയ്യാനില്ലാതെ വെറുതെയിരുന്ന് നേരം കളയുന്നത്.
അതിനിടയിലാണ് മാസം 40000 ത്തോളം രൂപ ശമ്പളം വാങ്ങുന്ന കാലഹരണപ്പെട്ട ടൈപ്പിസ്റ്റ് തസ്തികയിൽ ജീവനക്കാർ പണിയില്ലാതെയിരുന്ന് സമയം കളയുന്നത് പരിഗണിക്കാതെ വീണ്ടും നിയമനങ്ങൾക്ക് നീക്കം നടക്കുന്നത്.
നിലവിലുള്ള ടൈപ്പിസ്റ്റുകളെ തന്നെ മറ്റ് ഡിപ്പാർട്ട്മെന്റുകളിലേക്ക് പുനർവിന്യസിപ്പിക്കണം എന്നാണാവശ്യം.
സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റിലെ നിലവിലെ ഉദ്യോഗസ്ഥരുടെ എണ്ണം 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇവരെ മറ്റ് വകുപ്പുകളിലേക്ക് പുനർ വിന്യസിപ്പിക്കുകയോ സ്വയം പിരിഞ്ഞുപോകാൻ അവസരം ഒരുക്കുകയോ ആണ് വേണ്ടതത്രേ !